അവസാന ഘട്ടത്തിൽ മുമ്പ് ഉത്തർപ്രദേശിൽ വൻ ട്വിസ്റ്റ്; കോൺഗ്രസിന് വോട്ട് തേടി ബിജെപി സഖ്യകക്ഷി
ലഖ്നോ: 2014ൽ ബിജെപി സ്വന്തമാക്കിയ വൻ വിജയത്തിൽ നിർണായകമായത് ഉത്തർപ്രദേശിലെ മുന്നേറ്റമായിരുന്നു. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ 72 ഇടത്തും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 2019ൽ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഉത്തർപ്രദേശിൽ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. പ്രതിപക്ഷത്തെക്കാൾ സഖ്യകക്ഷികളുടെ ഭീഷണിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തിയത്.
ഏഴാം ഘട്ടത്തിന് മുമ്പ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിയിരിക്കുകയാണ് സഖ്യ കക്ഷിയായ സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപിയുടെ സഖ്യ കക്ഷി. വിശദാംശങ്ങൾ ഇങ്ങനെ
മോദിക്ക് മുദ്രാവാക്യം വിളിച്ചവരെ കൈയ്യിലെടുത്ത് പ്രിയങ്ക; ആശംസ നേർന്ന് ബിജെപി പ്രവർത്തകർ, വീഡിയോ
വിള്ളൽ രൂക്ഷം
ഉത്തർപ്രദേശിൽ ബിജെപിയും സഖ്യകക്ഷിയായ സുഹേൽദേവ് സമാജ് വാദി പാർട്ടിയും തമ്മിലുള്ള വിള്ളലുകൾ രൂക്ഷമാവുകയാണ്. ബിജെപിയുടെ രൂക്ഷ വിമർശകനാണ് എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭർ. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ സീറ്റ് വിഭജനത്ത ചൊല്ലി ബിജെപിയും എസ്ബിഎസ്പിയും തമ്മിൽ തർക്കം രൂക്ഷമാവുകയായിരുന്നു.
പിന്തുണ കോൺഗ്രസിന്
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയോട് ചേർന്ന് കിടക്കുന്ന മണ്ഡലമായ മിർസാപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കാണ് എസ്ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ലളിതേഷ് ത്രിപാഠിയാണ് മിർസാപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ആപ്നാ ദൾ നേതാവ് അനു പ്രിയ പട്ടേലും മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി എസ്പി നേതാവ് റാം ചരിത്ര നിഷാദുമാണ് മിർസാപൂരിൽ മത്സരരംഗത്തുള്ളത്.
അനീതി
കോൺഗ്രസ് ഭരണകാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് ഇത്രയും അനീതി നേരിടേണ്ടി വന്നിട്ടില്ല. ഇത്രയും ഏകാധിപത്യവും ഉണ്ടായിട്ടില്ല. പാവപ്പെട്ടവർക്ക് നീതി ലഭിച്ചിരുന്നു. അവർ നടപ്പിലാക്കിയ പദ്ധതികൾ താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ എത്തിയിരുന്നു, എസ്ബിഎസ്പി ജനറൽ സെക്രട്ടറി അരുൺ രാജ്ഭർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
മോദിക്കെതിരെ സ്ഥാനാർത്ഥി
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊച്ചി തർക്കം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ 39 സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്ഭർ വ്യക്തമാക്കിയിരുന്നു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ലഖ്നോവിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിനെതിരെയും ഗാസിപ്പൂരിൽ കേന്ദ്രമന്ത്രി മനോജ് സിൻഹയ്ക്കെതിരെയും എസ്ബിഎസ്പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
പാർട്ടി ചിഹ്നത്തിൽ
അഞ്ച് സീറ്റുകളിൽ എസ്ബിഎസ്പി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നായിരുന്നു രാജ്ഭറിന്റെ ആവശ്യം. എന്നാൽ ഇതിനോട് ബിജെപി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. മറ്റൊരു സഖ്യകക്ഷിയായ അപ്നദാ ദളിന് രണ്ട് സീറ്റുകൾ നൽകിയതും രാജ്ഭറിനെ ചൊടിപ്പിച്ചിരുന്നു.
സംവരണം
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എസ്ബിഎസ്പിയും- ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒബിസി വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് 27 ശതമാനം സംവരണം നൽകുന്ന തരത്തിൽ മറ്റൊരു കാറ്റഗറി ഉണ്ടാക്കണമെന്ന രാജ്ഭറിന്റെ ആവശ്യത്തോടും യോഗി ആദിത്യനാഥ് സർക്കാർ മുഖം തിരിച്ച് നിൽക്കുകയായിരുന്നു.
രാജി വെച്ചു
യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് താൻ ഏപ്രിൽ 13ന് രാജിവെച്ചതായും ഓം പ്രകാശ് രാജ്ഭർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ബിജെപി ചിഹനത്തിൽ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ ഒരേയൊരു സീറ്റിൽ നിന്ന് മാത്രമെ മത്സരിക്കുന്നുള്ളുവെന്നും അത് തന്റെ പാർട്ടി ചിഹ്നത്തിൽ ആയിരുക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപി ഇത് അംഗീകരിച്ചില്ല തുടർന്നാണ് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കിഴക്കൻ യുപിയിൽ യാദവ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള വിഭാഗമാണ് രാജ്ഭർ. മേഖലയിൽ 20 ശതമാനത്തോളം രാജ്ഭർ വോട്ടുകളാണുള്ളത്. ഈ മേഖലയിൽ തന്റെ പേര് ഉപയോഗിച്ച് ബിജെപി പ്രചാരണം നടത്തുന്നവെന്നും അവരുടെ വാഹനങ്ങളിലും പോസ്റ്ററുകളിലും തന്റെ ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ടെന്നും രാജ്ഭർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ