ഡല്‍ഹിയില്‍ ഇനി ബിജെപിയുടെ ട്രിപ്പിള്‍ എഞ്ചിന്‍: 133 വോട്ടുകള്‍ നേടി ഇക്ബാൽ സിങ്; കോണ്‍ഗ്രസിന് 8 വോട്ട്
ന്യൂഡല്‍ഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (എം സി ഡി) കോർപ്പറേഷന്‍ ഭരണം വീണ്ടും ബി ജെ പിയുടെ കൈകളിലേക്ക്. ഇന്ന് നടന്ന മേയർ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥി സർദാർ രാജാ ഇക്ബാൽ സിങ് ഡൽഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 142 വോട്ടുകളിൽ 133 എണ്ണം നേടി ബി ജെ പി സ്ഥാനാർത്ഥി വന്‍ വിജയം കൈവരിച്ചപ്പോള്‍ കോൺഗ്രസ് സ്ഥാനാർത്ഥി മൻദീപ് സിങിന് വെറും എട്ട് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. ആം ആദ്മി പാർട്ടി (എ എ പി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതാണ് എ എ പിക്ക് വന്‍ വിജയം ഒരുക്കിയത്.
നിലവിൽ എം സി ഡി യിലെ പ്രതിപക്ഷ നേതാവാണ് രാജാ ഇക്ബാൽ സിങ് . മുമ്പ് വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ മേയറായും സിവിൽ ലൈൻസ് സോണിന്റെ വാർഡ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖർജി നഗർ വാർഡിൽ നിന്നുള്ള കൗൺസിലറാണ്. അകാലി ദൾ പ്രവർത്തനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രാജാ ഇക്ബാൽ സിങ് പിന്നീട് ബി ജെ പിയിലേക്ക് മാറുകയായിരുന്നു.

2020-ലെ കർഷക പ്രക്ഷോഭകാലത്ത് അകാലി ദൾ എൻ ഡി എയിൽ നിന്ന് പിന്മാറിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സ്വന്തം പാർട്ടി വിട്ട് ബി ജെ പിയിലേക്ക് കൂടുമാറുന്നത്. ബി ജെ പി നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വളർച്ചയും ഏറെ ശ്രദ്ധേയമാണ്. നിലവിൽ ഡി എം സിയില്‍ 250-ൽ 238 സീറ്റുകളാണ് സാധുവായിട്ടുള്ളത്. 12 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ബി ജെ പിക്ക് 117 കൗൺസിലർമാരും എ എ പിക്ക് 113-ഉം കോൺഗ്രസിന് എട്ടും സീറ്റുകളുണ്ട്. കൂടാതെ ഏഴ് ഡൽഹി എംപിമാർ, മൂന്ന് രാജ്യസഭ എംപിമാർ, 14 എം എൽ എമാർ എന്നിവർക്കും മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി ജെ പിയുടെ ജയ് ഭഗവാൻ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക നല്‍കയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതാണ് ഏകപക്ഷീയമായ വിജയത്തിന് വഴിയൊരുക്കിയത്.
മേയർ, ഡെപ്യൂട്ടി മോയർ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് രാജാ ഇക്ബാൽ സിങ് നന്ദി പറഞ്ഞു. "ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കും," എന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വം, അഴുക്കുചാല്‍ പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും നിയുക്ത മേയർ മാധ്യമങ്ങളോട് പറഞ്ഞു.
ഡി എം സിയും പിടിച്ചെടുത്തതോടെ രാജ്യതലസ്ഥാനത്ത് ബി ജെ പിയുടെ ട്രിപ്പിള്‍ എന്‍ജിന്‍ ഭരണമെന്ന മുദ്രാവാക്യവും പ്രവർത്തികമായി. അതേസമയം മഴക്കാലത്തെ വെള്ളക്കെട്ടുകളും ശുചിത്വ പ്രശ്നങ്ങളും പോലുള്ള വലിയ വെല്ലുവിളികളും പുതിയ മേയർക്ക് മുന്നിലുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ എം സി ഡി ഭരണം പിടിക്കാനുള്ള നീക്കം ബി ജെ പി ആരംഭിച്ചിരുന്നു. 2024 നവംബറിലാണ് അവസാനമായി എം സി ഡി മേയർ തിരഞ്ഞെടുപ്പ് നടന്നത്. എ എ പിയുടെ മഹേഷ് ഖിച്ചി ബി ജെ പിയുടെ കിഷൻ ലാലിനെ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് അന്ന് പരാജയപ്പെടുത്തി. ആകെ പോൾ ചെയ്ത 263 വോട്ടുകളിൽ മഹേഷ് ഖിച്ചിക്ക് 133 വോട്ടുകൾ ലഭിച്ചു. അതേസമയം കിഷൻ ലാലിന് അനുകൂലമായി 130 വോട്ടുകളും കിട്ടി. രണ്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications