''റേപ്പ് ഇൻ ഇന്ത്യ പരാമർശം'', രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. രാഹുൽ ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാജ്യത്ത് നടക്കുന്ന ബലാത്സംഗ സംഭവങ്ങൾ രാഹുൽ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ റേപ്പ് ഇൻ ഇന്ത്യ പരാമർശം.
സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപിയുടെ വനിതാ എംപിമാർ നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്. മേയ്ക്ക് ഇൻ ഇന്ത്യ എന്നായിരുന്നു മോദി പറഞ്ഞുകൊണ്ടിരുന്നത്, എന്നാലിപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണെന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്.

ഒരു രാഷട്രീയ നേതാവ് ബലാത്സംഗത്തെ രാഷ്ട്രീയ പരിഹാസത്തിനായി ഉപയോഗിക്കുന്നത് ഇത് ആദ്യമായാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്മൃതി ഇറാനി പ്രതികരിച്ചു.
രാജ്യത്തെ എല്ലാ സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്ന് പറയാൻ ആരാണ് രാഹുൽ ഗാന്ധിക്ക് അവകാശം നൽകിയത്? എല്ലാ പുരുഷന്മാരും ബലാത്സംഗികളാണെന്ന് പറയാൻ ആരാണ് രാഹുൽ ഗാന്ധിക്ക് അവകാശം നൽകിയത്? സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് ആരാണ് അവകാശം നൽകിയതെന്നും സ്മൃതി ഇറാനി ആഞ്ഞടിച്ചു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും വനിതാ എംപിമാർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications