ബിജെപിക്ക് അത് ചെയ്യേണ്ടി വന്നത് 'പ്രിയങ്ക ഇഫക്ട്' കാരണം: അവകാശവാദവുമായി കോണ്‍ഗ്രസ്
ദില്ലി: പ്രിയങ്ക ഇഫക്ട് കാരണമാണ് യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി ജെ പിയുടെ പ്രചരണത്തിലുള്‍പ്പടെ ഇത്തവണ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക വനിതാ ടീമും രൂപീകരിച്ചു. ഇതെല്ലാ പ്രിയങ്ക ഗാന്ധി ഇഫക്ട് കാരണമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് പുറമെ പാർട്ടിയിലേക്ക് പുതുതായി എത്തിയ വനിതാ നേതാക്കളായ അപർണ യാദവ്, അദിതി സിംഗ്, പ്രിയങ്ക മൗര്യ എന്നിവരടങ്ങുന്ന സംഘം തലസ്ഥാനത്ത് പ്രചരണ നടത്തിയതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
"പ്രിയങ്ക ഗാന്ധി വാദ്ര മുന്നോട്ട് വെച്ച് 'ലഡ്‌കി ഹൂൻ ലദ് ശക്തി ഹൂ' മുദ്രാവാക്യമാണ് സ്ത്രീകളെ ഒഴിവാക്കി മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയത്. അതാണ് ലഖ്‌നൗവിലെ റോഡുകളിൽ ഇന്നലെ നമ്മൾ കണ്ടത്. ഇതിനെ പ്രിയങ്ക ഇഫക്റ്റ് എന്ന് വ്യക്തമായി പറയാം," ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി അജയ് കുമാർ ലല്ലു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകൾക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ശേഷം ഒരു പാർട്ടിക്കും ജനസംഖ്യയുടെ പകുതിയുള്ള വനിതകളെ അവഗണിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇത് യാഥാർത്ഥ്യമാകുകയാണ്, ബിജെപി നേതാക്കൾ സ്ത്രീ സൗഹൃദ മുഖം ഉയർത്തി തെരുവിൽ മാർച്ച് ചെയ്യുന്ന് നമ്മള്‍ ഇപ്പോള്‍ കാണുന്നു. എന്നാല്‍ മുമ്പത്തെ സാഹചര്യം അതായിരുന്നില്ലെന്നും പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെടുന്നു.
വനിതകള്‍ക്ക് ബി ജെ പി പ്രാധാന്യം നല്‍കുന്നു എന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പാർട്ടിയിലേക്ക് കടന്നുവന്ന വനിതാ നേതാക്കളെയാണ് അവർക്ക് ആശ്രയിക്കേണ്ടി വന്നത്.
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകളും പിടിച്ച് ബി ജെ പിയുടെ പുതിയ വനിതാ നേതാക്കളാണ് തെരുവിലിറങ്ങിയത്. എന്തുകൊണ്ട് ബി ജെ പിക്ക് പഴയ വനിതാ നേതാക്കള്‍ ഇല്ലാതെ പോയെന്നും അദ്ദേഹം ചോദിക്കുന്നു.
ബി ജെ പിയുടെ പ്രചരണത്തില്‍ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായി മാറിയത് സമാജ്‌വാദി പാർട്ടിയുടെ സമുന്നതനായ നേതാവ് മുലായം സിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപർണ യാദവിന്റേയും റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയുമായിരുന്നു അദിതി സിങ്ങിന്റെയും സാന്നിധ്യമായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും ബി ജെ പിയില്‍ ചേർന്നത്. പ്രിയങ്ക മൌര്യയും കോണ്‍ഗ്രസില്‍ നിന്ന് തന്നെയായിരുന്നു ബി ജെ പിയിലേക്ക് എത്തിയത്.












Click it and Unblock the Notifications