മമതയെയും സിപിഎമ്മിനേയും പൂട്ടി ബംഗാള്‍ പിടിക്കാന്‍ കച്ചമുറുക്കി ബിജെപി.!! ഇത് മിഷൻ ബംഗാൾ..!!
കൊല്‍ക്കത്ത: പശ്ചിമ ബെംഗാള്‍ മുപ്പത് വര്‍ഷത്തോളം എതിരാളികളില്ലാതെ അടക്കിവാണ സിപിഎമ്മിനെ തറപറ്റിച്ചുകൊണ്ടാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളിന്റെ ഭരണം പിടിച്ചടക്കിയത്. പക്ഷേ അപ്പോഴൊക്കെയും രാജ്യം ഭരിക്കുന്ന ബിജെപിക്ക് ബംഗാള്‍ കിട്ടാക്കനിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബെംഗാള്‍ പിടിക്കാനുറച്ച് ബിജെപി കച്ചകെട്ടിക്കഴിഞ്ഞു.
ബെംഗാളിലെ കാന്തി ദക്ഷിണ്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് വിജയിച്ചത്. സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാനുള്ള പദ്ധതികള്‍ ബിജെപി തയ്യാറാക്കിക്കഴിഞ്ഞു.
തങ്ങളെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയാക്കിയ വോട്ടര്‍മാര്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നന്ദി പറഞ്ഞു. മാത്രമല്ല മുതിര്‍ന്ന ബിജെപി നേതാക്കളോട് സംസ്ഥാനത്തുടനീളം പര്യടനം നടത്താനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കള്‍ ബെംഗാള്‍ സന്ദര്‍ശിച്ച് വ്യാപക പ്രചാരണം നടത്തും. കേന്ദ്ര മന്ത്രിമാരെടക്കം എത്തിച്ച് വിപുലമായ പദ്ധതികളാണ് ബിജെപി ബംഗാള്‍ പിടിക്കാന്‍ ആസൂത്രണം ചെയ്യുന്നത്.