കേരളത്തിലും ബിജെപി ഗോവ മോഡല്‍ നടപ്പിലാക്കുന്നു; എന്‍ഡിഎ യോഗത്തില്‍ പൊട്ടിത്തെറിച്ച് സഖ്യകക്ഷികള്‍
തിരുവനന്തപുരം: കേരളത്തിലും ബിജെപി 'ഗോവ' മോഡല്‍ നടപ്പിലാക്കുകയാണെന്ന് എന്‍ഡിഎ യോഗത്തില്‍ തുറന്നടിച്ച് ഘടകക്ഷികള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിക്കെതിരെ മറ്റ് ഘടകക്ഷികള്‍ രംഗത്ത് എത്തിയത്. ഗോവയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസഖ്യയില്ലാതിരുന്ന ഘട്ടത്തില്‍ പിന്തുണ നല്‍കിയത് പ്രാദേശിക കക്ഷികളാണ്. എന്നാല്‍ സംസ്ഥാന നിയമസഭയിലെ മൂന്നിലൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സഭയില്‍ തനിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ ബിജെപി ആദ്യം തിരിഞ്ഞത് ഘടകക്ഷികള്‍ക്കെതിരെയാണ്.
കോണ്‍ഗ്രസില്‍ നിന്നെത്തിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിന് ഘടകകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയിലെ മന്ത്രിമാരെ ബിജെപി നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു. അവശ്യഘട്ടത്തില്‍ സഹായിച്ചവരെയാണ് ബിജെപി തഴഞ്ഞത്. ഇതില്‍ പ്രതിഷേധിച്ചാണ് ജിഎഫ്പി മുന്നണി വിട്ടത്. ഇതേ തന്ത്രമാണ് കേരളത്തിലും ബിജെപി നടപ്പിലാക്കുന്നത്. ഈയിടെ മുന്നണിയിലേക്ക് വന്ന ചിലര്‍ക്ക് വേണ്ടിയാണ് ഇത്തരം നീക്കമെന്നും മുന്നണിയിലെ മൂന്ന് പ്രധാന ഘടകക്ഷികള്‍ ആരോപിച്ചു.

എല്ലാം പുതുതായി വരുന്നവര്‍ക്ക്
ഉപതിരഞ്ഞെടുപ്പില്‍ സീറ്റും ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളും ലക്ഷ്യമിട്ട് ഘടകക്ഷികള്‍ നീക്കം ശക്തമാക്കിയതാണ് കേരളത്തിലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇതെല്ലാം വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നല്‍കാന്‍ ബിജെപി തയ്യാറായില്ലെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. പാര്‍ട്ടിയിലേക്ക് പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ മാത്രമാണ് ബിജെപിക്ക് താല്‍പര്യമമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

അരൂരില്‍ ബിഡിജെഎസ്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറു മണ്ഡലങ്ങളില്‍ അഞ്ചിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ ഘടകക്ഷികള്‍ തയ്യാറായിട്ടില്ല. അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടുനല്‍കി മറ്റ് അഞ്ച് സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന തീരുമാനം ബിജെപി ഏകപക്ഷീയമായി എടുത്തതാണെന്നും ഇവര്‍ അരോപിക്കുന്നു. അരൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദ്ദേശവും ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ട്. ഘടകക്ഷിയുടെ കാര്യങ്ങളില്‍ ബിജെപിയുടെ കടന്നുകയറ്റമായിട്ടാണ് ഇതിനെ കാണുന്നത്.

പാലാ സീറ്റില്‍
പാലാ സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ ബിജെപി മത്സരിക്കുന്നതു ഗുണമുണ്ടാക്കില്ലെന്നും ഇവിടെ ജനപക്ഷം മത്സരിക്കണമെന്ന ആവശ്യം ഘടകക്ഷികളിലെ മറ്റു ചിലരും ഉയര്‍ത്തി. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ല. ഇതോടെ കേരള കോൺഗ്രസിനും ജനപക്ഷത്തിനും നാഷനലിസ്റ്റ് കേരള കോൺഗ്രസിനും സ്വീകാര്യനായ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായി മറ്റുള്ളവര്‍. എന്നാല്‍ ഈ നിര്‍ദ്ദേശത്തേയും ബിജെപി തള്ളിയതോടെ മുന്നണിയില്‍ ബിജെപി ഏകാധിപത്യ ശൈലി പുലര്‍ത്തുന്നുവെന്ന വിമര്‍ശനമുണ്ടായി.

കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്
തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റുപോലും ഘടകക്ഷികള്‍ക്ക് നല്‍കാന്‍ ബിജെപി തയ്യാറാവുന്നില്ലെന്നാണ് ഒരു ഘടകക്ഷി നേതാവ് അഭിപ്രായപ്പെട്ടത്. ബോർഡ്- കോർപറേഷൻ പദവികളെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്നും അതുണ്ടാകുമ്പോള്‍ നോക്കാമെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. സ്പൈസസ് ബോർഡ് ചെയർമാനായി സുഭാഷ് വാസുവിനെ നിയമിച്ചെങ്കിലും അദ്ദേഹത്തിന് ഓഫിസോ വാഹനമോ സ്റ്റാഫോ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന പരാതി ബിഡിജെഎസിന് ഉണ്ട്.

ഗവര്‍ണ്ണറെ കണ്ടപ്പോള്‍
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം, പിഎസ് സി പരീക്ഷകളിലെ ക്രമക്കേട് എന്നിവയില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ സംഘം ഗവർണറെ കാണാൻ പോയപ്പോൾ തങ്ങൾക്കു പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ചില ഘടകക്ഷികള്‍ക്ക് ഉണ്ട്. 8 പേർക്കാണു ഗവർണറെ കാണാൻ അനുമതി കിട്ടിയത്. അതിൽ 5 പേർ ബിജെപി നേതാക്കളായിരുന്നു. ശേഷിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ ഈയിടെ മാത്രം എന്‍ഡിഎയിലേക്ക് പാർട്ടിയുടെ നേതാവും. 2014 മുതല്‍ ബിജെപിയുമായി സഹകരിക്കുന്ന പല പാര്‍ട്ടികളേയും ബിജെപി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.












Click it and Unblock the Notifications