'10 എംഎൽഎമാരെ ബിജെപി മറുകണ്ടം ചാടിക്കും';ഗുജറാത്തിലെ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ
അഹമ്മദാബാദ്; ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഇക്കുറി അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് സ്വതന്ത്ര എം എൽ എയായ സന്യം ലോധയുടെ വെളിപ്പെടുത്തൽ. 10 കോൺഗ്രസ് എം എൽ എമാരെ ബി ജെ പി മറുകണ്ടം ചാടിക്കുമെന്നായിരുന്നു ലോധി ആരോപിച്ചത്. ഇതോടെ ഗുജറാത്തിലെ നേതാക്കളെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് താക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ, മുൻ ജിപിസിസി പ്രസിഡന്റ് അർജുൻ മോദ്‌വാദിയ തുടങ്ങിയ നേതാക്കളാണ് ദില്ലിയിൽ എത്തിയിരിക്കുന്നത്. എന്നാൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സംസ്ഥാനത്തെ കോൺഗ്രസിന്റെ പദയാത്ര സംബന്ധിച്ച് ചർച്ച ചെയ്യാനാണ് നേതാക്കളെ വിളിപ്പിച്ചതെന്ന് പാർട്ടി വക്താവ് മനീഷ് ദോഷി പറഞ്ഞു.
രണ്ട് പദയാത്രകളാണ് കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒന്ന് ഗുജറാത്തിലെ ഗാന്ധി ആശ്രമം മുതൽ ഡൽഹി വരെയുള്ള ആസാദി ഗൗരവ് യാത്ര. ഏപ്രിൽ 6 മുതൽ ജൂൺ 1 വരെ 1200 കിലോമീറ്ററാണ് യാത്ര. മറ്റൊന്ന് ഏപ്രിൽ 17 മുതൽ മെയ് 27 വരെ ബീഹാറിലെ ചമ്പാരനിൽ നിന്ന് പശ്ചിമ ബംഗാളിലെ ബെലിയാഘട്ടയിലേക്കുള്ള ഗാന്ധി സന്ദേശ് യാത്ര.ഇതിന് കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം, ദോഷി പറഞ്ഞു.
അതേസമയം എം എൽ എമാരെ അടർത്താൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളെ ദോഷി പൂർണമായും തള്ളിക്കളഞ്ഞില്ല. 2017 ലെ തെരഞ്ഞെടുപ്പിൽ 151 സീറ്റുകൾ നേടുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. പക്ഷേ അത് ജനാധിപത്യപരമായി നേടാൻ അവർക്ക് സാധിച്ചില്ല. അതിനാൽ അവർ കോൺഗ്രസ് എം എൽ എമാരെ അടർത്താൻ ശ്രമിച്ചു. ജന പിന്തുണ കുറവായാതിനാൽ അവർ അത് ആവർത്തിക്കും, ദോഷി പറഞ്ഞു.
സർക്കാരിനെതിരെ ജനരോഷം ശക്തമാണ്. കർഷകർ ദുരിതത്തിലാണ്, യുവാക്കൾക്ക് തൊഴിലില്ല, വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവർക്കും ലഭിക്കുന്നില്ല, സത്രീ സുരക്ഷയും വലിയ പ്രശ്നമാണ്, ദോഷി പറഞ്ഞു.പരസ്യങ്ങളിലൂടെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപി സർക്കാരിന് ശ്രമിക്കാം, പക്ഷേ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ മാറ്റാൻ അതിന് കഴിയില്ല.അതുകൊണ്ട് തന്നെ കോൺഗ്രസ് എം എൽ എമാരെ തകർക്കാനും കേസുകൊടുത്ത് ഭീഷണിപ്പെടുത്താനും പ്രതിപക്ഷ പാളയത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും അവർ ശ്രമിക്കും. ഭീഷണിപ്പെടുത്തിയും ഗുണ്ടായിസം കാണിച്ചുമാണ് അവർ പലതും നേടിയെടുത്തത്. എന്നാൽ ഇനി അത്തരത്തിലുള്ള നീക്കങ്ങളിലൂടെ ബി ജെ പി ജയിക്കാൻ പോകുന്നില്ല, ദോഷി പറഞ്ഞു.
Recommended Video
അതേസമയം കോൺഗ്രസ് എം എൽ എമാരെ സമീപിച്ചുവെന്ന വാർത്തകളെ തള്ളി ബി ജെ പി രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ ആഭ്യന്തര ആഭ്യന്തര തർക്കങ്ങൾ തന്നെ പാർട്ടിയെ തകർക്കുമെന്ന് ബി ജെ പി ഉപാധ്യക്ഷൻ ഭാരത് ഭോഗര പറഞ്ഞു. ഒരു കോൺഗ്രസ് എം എൽ എയോടും ബി ജെ പിയിൽ ചേരാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം എംഎൽഎമാരെ ഒരുമിച്ച് നിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസിനുള്ളിലെ ആഭ്യന്തരയുദ്ധം അതിരൂക്ഷമായതിനാൽ അവരുടെ എംഎൽഎമാർ തന്നെ പാർട്ടി വിടുകയാണ്. സത്യത്തിൽ ഗുജറാത്തിലെ എല്ലാ കോൺഗ്രസ് എംഎൽഎമാരും ബി.ജെ.പി.യുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരെ പാർട്ടിയിലേക്ക് സ്വീകരിക്കണം, സ്വീകരിക്കരുതെന്ന് ബി ജെ പി നേതൃത്വമാണ് തിരുമാനിക്കുകയെന്നും ദോഷി പറഞ്ഞു.