പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഇരട്ടി മധുരം; അധികാരം പിടിക്കാനുള്ള ആദ്യ പടി, ചരിത്രത്തിൽ ആദ്യം
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വൻ മുന്നേറ്റമാണ് ബിജെപി നടത്തിയത്. 2014ൽ വെറും രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകളാണ്. ഹിന്ദി ഹൃദയഭൂമിയിൽ സീറ്റുകൾ കൈവിട്ടേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമാണ് ബിജെപി ഇക്കുറി കൂടുതൽ ശ്രദ്ധ കൊടുത്തത്. മമതാ ബാനർജി ഉയർത്തിയ ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് ബംഗാളിൽ നേട്ടം കൊയ്യാൻ ബിജെപിക്ക് സാധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും ബംഗാളിൽ ബിജെപിയുടെ തോരോട്ടം തുടരുകയാണ്. ചരിത്രത്തിലാദ്യമായി ബംഗാളിൽ മുനിസിപ്പാലിറ്റി ഭരണം ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. ഭട്പാര മുനിസിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിൽ എത്തിയത്.

ചരിത്ര നേട്ടം
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റൊരു അഭിമാനനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബംഗാളിൽ ബിജെപി. ചരിത്രത്തിൽ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ബിജെപി അധികാരത്തിൽ എത്തിയിരിക്കുകയാണ്, സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തുമെന്ന നേതാക്കളുടെ അവകാശവാദത്തിന് ശക്തി പകരുന്നതാണ് ഈ നേട്ടം.

ഭട്പാരയിൽ
35 അംഗ മുനിസിപ്പാലിറ്റിയിൽ ബിജെപി കൗൺസിലർ സൗരവ് സിംഗാണ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 26 വോട്ടുകളാണ് സൗരവ് സിംഗിന് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് വർഷങ്ങളായി ഭരണത്തിലിരിക്കുന്ന നഗരസഭയായിരുന്നു ഭട്പാര.

ബിജെപി എംപി
ബരക്പോരയിലെ ബിജെപി എംപിയായ അർജുൻ സിംഗിന്റെ അനന്തിരവനാണ് സൗരവ് സിംഗ്. നാല് തവണ തൃണമൂൽ ടിക്കറ്റിൽ ബര്ക്പോരയിൽ മത്സരിച്ച അർജുൻ സിംഗ് ഇക്കുറി ബിജെപി സ്ഥാനാർത്ഥിയായണ് മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയത്. നാല് തവണ എംഎൽഎ ആയിരുന്ന അർജുൻ സിംഗ്. 2010 മുതൽ മുൻപ് ഭട്പാര മുനിസിപ്പാലിറ്റി ചെയർമാനായിരുന്നു അർജുൻ സിംഗ്.

അമ്മാവന്റെ വഴിയെ
അർജുൻ സിംഗാണ് ഞങ്ങളുടെ നേതാവ്, അദ്ദേഹത്തിന്റെ ഉപദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് സൗരവ് സിംഗിന്റെ പ്രതികരണം. കൊൽക്കത്തയിൽ നിന്നും 43 കിലോമീറ്റർ അകലെയാണ് ഭട്പാര മുനിസിപ്പാലിറ്റി. ബരാഖ്പോർ ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന മുനിസിപ്പാലിറ്റിയാണിത്.

ബിജെപി അധികാരത്തിലേക്ക്
ബംഗാളിലെ നോർത്ത് പർഗനാസ് ജില്ലയിലെ നൈഹാറ്റി, ഹാലിസഹർ, കഞ്ചറപാറ, എന്നീ മുനിസിപ്പാലിറ്റികളിലെ കൗൺസിലർമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേർന്നെന്നും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ മുനിസിപ്പാലിറ്റികളിലും ബിജെപി ഉടൻ തന്നെ അധികാരത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂറുമാറ്റം
ഹാലിസഹർ മുനിസിപ്പാലിറ്റിയിലെ 23 കൗൺസിലർമാരിൽ 13 പേരും, നൈഹാതിയിലെ 24ൽ 14 പേരും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ മെയ് 28ന് ബിജെപിയിൽ ചേരുകയായിരുന്നു. അർജുൻ സിംഗിന്റെ മണി പവറിന്റെയും മസിൽ പവറിന്റെയും ബലത്തിലാണ് കൂട്ടത്തോടെയുള്ള ഈ കൂറുമാറ്റമെന്നാണ് നോർത്ത് പർഗസാന് തൃണമൂൽ അധ്യക്ഷനും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജ്യോതി പ്രിയാ മാലിക്ക് ആരോപിക്കുന്നത്.

ഭീഷണിയുമായി ബിജെപി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ബിജെപിയും ബംഗാൾ മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്ന നേർക്കുനേർ പോരാട്ടം ഫല പ്രഖ്യാപനത്തിന് ശേഷവും തുടരുകയാണ്. തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ മമതാ ബാനർജി അസ്വസ്ഥയാണ്. ബംഗാളിൽ മമതാ ബാനർജിയുടെ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നാണ് ബിജെപി നേതാവ് കൈലാഷ് വർഗീയയുടെ വെല്ലുവിളി

ബംഗാളിൽ ഭരണത്തിലേക്ക്
2021ലാണ് പശ്ചിമ ബംഗാളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ ബിജെപി പ്രവർത്തകർ വ്യാപകമായി കൊല്ലപ്പെടുന്നുവെന്നാണ് കൈലാഷ് വർഗീയയുടെ ആരോപണം.












Click it and Unblock the Notifications