ശബരിമല വിഷയത്തിൽ ബിജെപി നേതാവിന് ഉത്തരംമുട്ടി; മീനാക്ഷി ലേഖി പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി!!
ശബരിമല വിഷയത്തിൽ മറുപടി നൽകാനാതെ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി ഇറങ്ങിപോടെന്ന് റിപ്പോർട്ട്. കുവൈത്തിൽ ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയിരുന്നു സംഭവം നടന്നത്. സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയുടെ വനിതാ നേതാവ് എന്ന രീതിയിലുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കുള്ളതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. വക്തവ് എന്ന രീതിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചോദ്യം വന്നതോടെയാണ് മീനാക്ഷി ലേഖി ഇറങ്ങി പോയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തതരങ്ങൾ നൽകിയത് വിഎസ് ശ്രീധരൻ പിള്ളയാണ്. ബിജെപി വക്താവ് എന്ന നിലയിൽ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യമാണ് ലേഖിയെ ചൊടിപ്പിച്ചത്.

സങ്കുചിത രാഷ്ട്രീയ ലക്ഷ്യം
അതേസമയം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സ് ബിജെപി കൂട്ടുകെട്ട് നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു വിഭാഗം കലാപത്തിന് ശ്രമിക്കുന്നു
കോണ്‍ഗ്രസ്സിന്റേയും ആര്‍എസ്എസ്സിന്റേയും കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ തള്ളിയാണ് കേരളത്തില്‍ ഇരുപാര്‍ടികളിലേയും ഒരു വിഭാഗം കലാപത്തിന് ശ്രമിക്കുന്നത്. ഈ നീക്കത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുഴുവന്‍ ജനാധിപത്യവാദികളും തയ്യാറാകണമെന്ന് സിപിഎം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. ഈ നിലപാടാണ് ക്രൈസ്തവ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലും, മുസ്ലീം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്നത്തിലും സിപിഎം സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സിപിഎമ്മിന്റെ പരിപാടിയല്ല
സിപിഎം നിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണമോ, ചട്ടഭേദഗതിയോ നടത്തി ഒരു മാറ്റവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ വാദമുഖങ്ങളേയും പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. ഈ വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീക്ക് ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാല്‍ സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സിപിഐ എമ്മിന്റെ പരിപാടിയല്ല. അത് വിശ്വാസികളായവര്‍ സ്വയമെടുക്കേണ്ട തീരുമാനമാണ്. ബിജെപിയും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരവേലകള്‍ ഇത്തരം പ്രതീതി സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

സുപ്രീംകോടതിയെ വീണ്ടും സമീപിക്കാം
ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്ത്രീയ്ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുകയും വേണം. കോടതിവിധിയില്‍ തൃപ്തിയില്ലാത്ത വിഭാഗങ്ങള്‍ക്ക് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനുള്ള നിയമപരമായ അവകാശങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍, ഈ സാഹചര്യത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനും, കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കം ജനാധിപത്യ കേരളം അനുവദിക്കില്ല സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകളുടെ അവകാശ സംരക്ഷണം
അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന മൂല്യങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. പിന്നോക്കക്കാരന് വഴിനടക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും, സ്ത്രീകള്‍ക്ക് മാറു മറയ്ക്കുന്നതിനും ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ക്ഷേത്രപ്രവേശനം കിട്ടിയ ദളിതരിലേയും പിന്നോക്കക്കാരിലേയും ഒരു വിഭാഗത്തെ അണിനിരത്തി ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് പ്രകടനങ്ങള്‍ നടത്തിയ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ അത്തരം അന്ധവിശ്വാസ പ്രകടനങ്ങള്‍ താത്ക്കാലികം മാത്രമായിരുന്നു. പ്രളയകാലത്ത് കേരളം പ്രകടിപ്പിച്ച അനിതര സാധാരണമായ മതനിരപേക്ഷ ഐക്യത്തെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ നടത്തുന്ന നീക്കത്തെ തുറന്നു കാണിക്കാനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കാനും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹം തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications