വോട്ടെണ്ണാൻ ഇനിയും ബാക്കി... കോൺഗ്രസും ജെഡിഎസും ചേർന്നാൽ ബിജെപിയെ അട്ടിമറിക്കാം..
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് ബിജെപിയാണ്. കര്‍ണാടകത്തില്‍ വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപി. 111 സീറ്റുകളാണ് ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ കൈപ്പിടിയിലൊതുക്കേണ്ടത്. നിലവിലെ നില അനുസരിച്ച് ബിജെപി 107 സീറ്റുകളും കോണ്‍ഗ്രസ് 72 സീറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ജെഡിഎസ് 41 സീറ്റുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തും രണ്ട് സീറ്റുകള്‍ സ്വന്തമാക്കി മറ്റ് പാര്‍ട്ടികള്‍ നാലാം സ്ഥാനത്തുമാണുള്ളത്. ആറോളം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോഴുള്ള കണക്കുകളാണിത്. 111 സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപിയെ അട്ടിമറിക്കാന്‍ ജെഡിഎസും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ സാധിക്കുകയും ചെയ്യും.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 38.0% വോട്ടുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 98.3 ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസ് ഇതുവരെ പോക്കറ്റിലാക്കിയത്. ബിജെപി ഇതുവരെ 95.1 ലക്ഷം വോട്ടുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 17. 7 ശതമാനം വോട്ടുകളും ലഭിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ അധികം വോട്ടുകളാണ് ജെഡിഎസിന് ലഭിച്ചിട്ടുള്ളത്. 30-35 സീറ്റുകളില്‍ ജെഡിഎസ് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 41 സീറ്റുകള്‍ ഇതിനകം തന്നെ ജെഡിഎസിന് ലഭിച്ചിട്ടുണ്ട്.
Recommended Video
കര്‍ണാടകത്തില്‍ പരസ്പരമുള്ള മത്സരം വിവിധ വോട്ടുബാങ്കുകളെ ഭിന്നിപ്പിച്ചിട്ടുണ്ട്. മുസ്ലിം, ലിംഗായത്ത്, വൊക്കലിംഗ എന്നീ സമുദായ വോട്ടുകളാണ് ബിജെപിയുടെ വിജയത്തിന് നിര്‍ണായകമായത്. കര്‍ണാടകത്തിലെ 224 നിയമസഭാ സീറ്റുകളില്‍ 222 സീറ്റുകളിലേയ്ക്കാണ് മെയ് 12ന് തിരഞ്ഞെടുപ്പ് നടന്നത്. 112 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയ്ക്കോ സഖ്യത്തിനോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കാം. ബിജെപി മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ ജനതാദളുമായി ധാരണയിലെത്തി സഖ്യത്തിന് രൂപം നല്‍കുകയാണ് അനുയോജ്യമായ മാര്‍ഗ്ഗം.