അമിത് ഷായുടെ പിൻഗാമി ഭൂപേന്ദ്ര യാദവ്? ജെപി നദ്ദയെ തള്ളി അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ട്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ കരുത്താർജ്ജിച്ച് അധികാരത്തിലെത്തിയ രണ്ടാം മോദി സർക്കാരിലെ ശക്തനായ ആഭ്യന്തര വകുപ്പ് മന്ത്രിയാണ് അമിത് ഷാ. കേന്ദ്ര സർക്കാരിലെ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിൽ ബിജെപി അധ്യക്ഷ സ്ഥാനം അമിത് ഷാ ഒഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
അബദ്ധങ്ങൾ ആവർത്തിക്കരുത്; നേതാക്കൾക്ക് ഉപദേശവുമായി മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി പ്രവർത്തകർ
ഡിസംബർ വരെ അമിത് ഷാ തുടരുമെന്നാണ് വിവരം. ബിജെപിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇരട്ടപ്പദവി അമിത് ഷായുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാതിരിക്കാനായി വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനൊരുങ്ങുകയാണ് ബിജെപി. ജെപി നദ്ദയെ തള്ളി ഭൂപേന്ദ്ര യാദവ് വർക്കിംഗ് പ്രസിഡന്റാകാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമിത് ഷാ തുടരും
മോദി സർക്കാരിലെ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് അമിത് ഷായുടെ ഓഫീസ്. നിർണായകമായ എട്ട് മന്ത്രിസഭാ സമിതികളിലും അമിത് ഷാ അംഗമായതോടെ മന്ത്രിസഭയിലെ രണ്ടാമൻ ആര് എന്ന സംശയത്തിന് വ്യക്തത വന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമില്ലാത്ത സമിതികൾ പോലും ആഭ്യന്തരമന്ത്രിയായ അമിത് ഷായും അംഗമാണ്. ഇതോടെ ബിജെപിയുടെ വിജയശിൽപ്പിയായ അമിത് ഷാ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന ചർച്ചകളും സജീവമായി.
നിയമസഭാ തിരഞ്ഞെടുപ്പ്
ഹരിയാനാ, മഹാരാഷ്ട്ര, ജാർഖണ്ഡ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി തലപ്പത്ത് പെട്ടൊന്നൊരു അഴിച്ചുപണി വേണ്ട എന്ന തീരുമാനത്തിൽ ബിജെപി എത്തുന്നത്. വിജയത്തിൽ കുറഞ്ഞെന്നും ബിജെപി ലക്ഷ്യം വയ്ക്കാത്ത ഈ മൂന്ന് സംസ്ഥാനങ്ങളിലും അമിത് ഷായുടെ ഇടപെടൽ ആവശ്യമാണെന്ന നിലപാടിലാണ് നേതൃത്വം.
വർക്കിംഗ് പ്രസിഡന്റ്
അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരാൻ ധാരണയായതോടെ വർക്കിംഗ് പ്രസിഡന്റിനെ വയ്ക്കാനൊരുങ്ങുകയാണ് ബിജെപി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ തിരക്കുകൾ പരിഗണിച്ച് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാണ് വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നത്. മോദി- അമിത് ഷാ സഖ്യത്തിന്റെ വിശ്വസ്തനായ നേതാവിനെ മാത്രമെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കു.
നദ്ദ വരുമോ?
അമിത് ഷാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ച നേതാവായിരുന്നു മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായ ജെപി നദ്ദ. അമിത് ഷാ സഞ്ചരിച്ച വഴികളെല്ലാം പിന്നിട്ട് പാർട്ടി തലപ്പത്തേയ്ക്ക് എത്തിയ നേതാവാണ് നദ്ദയും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽറെ ചുമതല നദ്ദയ്ക്കായിരുന്നു. 50 ശതമാനം വോട്ടാണ് യുപിയിൽ ബിജെപി ലക്ഷ്യം വെച്ചത്. വോട്ട് വിഹിതം 49 ശതമാനത്തിനും മുകളിലെത്തിക്കാൻ നദ്ദയ്ക്ക് സാധിച്ചിരുന്നു.
കറുത്ത കുതിരയായി യാദവ്
അതേ സമയം ജെപി നദ്ദയെ തള്ളി അമിത് ഷായുടെ വിശ്വസ്തനായ പാർട്ടി സെക്രട്ടറി ഭൂപേന്ദ്ര യാദവ് വർക്കിംഗ് പ്രസിഡന്റാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വർക്കിംഗ് പ്രസിഡന്റായി നിയമിച്ചാൽ സ്വഭാവികമായും അമിത് ഷാ സ്ഥാനമൊഴിയുമ്പോൾ ഭൂപേന്ദ്ര യാദവ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനും സാധ്യതയുണ്ട്. പാർട്ടി വൈസ് പ്രസിഡന്റ് ഓം മാത്തൂറിന്റെ പേരും നേരത്തെ ഉയർന്ന് കേട്ടിരുന്നു.
രാജസ്ഥാനിൽ നിന്നുളള നേതാവ്
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഭൂപേന്ദ്ര യാദവ്. പാർട്ടി ജനറൾ സെക്രട്ടറി എന്ന നിലയിൽ ബീഹാറിന്റെയും ഗുജറാത്തിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയും ബിജെപി ജനറൽ സെക്രട്ടറിയുമാണ് ജെപി നദ്ദ.
അഭിമാന പദ്ധതികൾ
മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന ആയുഷ്മാൻ ഭാരതിന്റെ അണിയറയിലെ ശക്തമായ സാന്നിധ്യമായിരുന്നു ജെപി നദ്ദ. ഉത്തർപ്രദേശിൽ മഹാസഖ്യത്തെ പരാജയപ്പെടുത്താനായതും രാഹുൽ ഗാന്ധിയുടെ അമേഠിയിൽ അടക്കം കോൺഗ്രസിനെ തുരത്താനായതും ജെപി നദ്ദയ്ക്ക് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. അമിത് ഷായുടെ അധ്യക്ഷ പദവിയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി നീട്ടി നൽകുകയായിരുന്നു.