മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് മാറും മുമ്പ് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന
സംസ്ഥാനങ്ങളാണ് ഇത് മൂന്നും. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടിപ്പിനെ വിജയവും, കോൺഗ്രസ് നേരിടുന്ന കനത്ത പ്രതിസന്ധിയും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തന്നെ തുടരട്ടെയെന്ന തീരുമാനത്തിൽ പാർട്ടിയെത്തിച്ചേർന്നത്. അമിതാത്മവിശ്വാസത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ചില കടുത്ത തീരുമാനങ്ങളിലേക്ക് ബിജെപി പോകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

ബിജെപി-ശിവസേനാ സഖ്യം
ബിജെപിക്ക് എന്നും തലവേദനയായ സഖ്യകക്ഷിയാണ് ശിവസേന. പല സന്ദർഭങ്ങളിലും പ്രതിപക്ഷത്തെക്കാൾ മൂർച്ചയുള്ള വിമർശനങ്ങളാണ് ശിവസേന ബിജെപിക്കെതിരെ ഉന്നയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിലാണ് ശിവസേനാ-ബിജെപി സഖ്യം സാധ്യമായത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്തെ 48 സീറ്റുകളിൽ 41 ഇടത്തും സഖ്യ സ്ഥാനാർത്ഥികൾ വിജയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്
മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ശിവസേനാ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം രൂപീകരിക്കാൻ തയാറായത്. സീറ്റ് വിഭജനത്തിലും മുഖ്യമന്ത്രി പദത്തിലും ധാരണയുണ്ടാക്കണമെന്ന് ശിവസേനാ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പദത്തിനെ ചൊല്ലി ഇരു വിഭാഗങ്ങൾക്കും ഇടയിൽ തർക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒപ്പം കൂട്ടേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭരണം പിടിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. മഹാരാഷ്ട്രയിൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കാനുള്ള ഉചിതമായ സമയം ഇതാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

ഒറ്റയ്ക്ക് മത്സരിച്ചാൽ
മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് വിജയം നേടാനായാൽ ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായ രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370ന്റെ റദ്ദാക്കൽ തുടങ്ങിയവ നടപ്പിലാക്കാൻ സഹായകരമാകും. മുതിർന്ന നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ബിജെപിയിലെ വലിയൊരു വിഭാഗം സഖ്യം അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബിജെപി നേടിയത്. മഹാരാഷ്ട്രയിൽ മത്സരിച്ച 25 സീറ്റിൽ 23 എണ്ണവും സ്വന്തമാക്കി. ഈ സാഹചര്യത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നതിന്റെ സാധ്യത തേടാൻ നേതാക്കൾ ആവശ്യപ്പെടുന്നത്.

കേവല ഭൂരിപക്ഷം കടക്കും
മഹാരാഷ്ട്ര ഒറ്റയ്ക്ക് പിടിക്കാൻ കിട്ടിയ സുവർണാവസരമാണിതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ദേശീയ തലത്തിൽ ബിജെപി മികച്ച വിജയം നേടി, ബിജെപിക്ക് ഉയർത്തിക്കാട്ടാൻ ദേവേന്ദ്ര ഫട്നാവിസ് എന്ന ശക്തനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 122 സീറ്റുകൾ നേടിയിരുന്നു. കേവല ഭൂരിപക്ഷം കടക്കാൻ 23 സീറ്റുകളുടെ കുറവ് വന്നതോടെയാണ് ശിവസേന രക്ഷക്കെത്തിയത്. ഇക്കുറി ചുരുങ്ങിയത് 150 മുതൽ 155 സീറ്റ് വരെ ഒറ്റയ്ക്ക് നേടാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സീറ്റ് മോഹികൾ
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ 50 : 50 ഫോർമുല പ്രകാരം സംസ്ഥാനത്തെ പകുതി സീറ്റുകളിൽ വീതം ബിജെപിയും ശിവസേനയും മത്സരിക്കും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന പലരും നിയമസഭാ തിരഞ്ഞെടുപ്പ് കണ്ണും നട്ടിരിക്കുകയാണ്. 50-50 ഫോർമുല പ്രകാരം എല്ലാ സീറ്റ് മോഹികളെയും തൃപ്തിപ്പെടുത്താൻ പാർട്ടിക്ക് സാധിക്കില്ല. മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെട്ടതിന്റെ ഒരു പ്രധാന കാരണം സീറ്റ് ലഭിക്കാത്തവർ ഇടഞ്ഞു നിന്നതാണ്. ഈ സാഹചര്യത്തിൽ സഖ്യത്തെക്കുറിച്ച് പുനരാലോചന നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

സഖ്യം ഉപേക്ഷിച്ചാൽ
അതേ സമയം ശിവസേനാ സഖ്യം ഉപേക്ഷിക്കുക ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ രാജ്യസഭയിൽ എൻഡിഎയുടെ സീറ്റ് നില കുറവും. പ്രത്യക്ഷത്തിൽ അത് യാതൊരു ആഘാതവും ബിജെപിക്ക് ഏൽപ്പിക്കില്ലെങ്കിലും മറ്റ് ഘടകകക്ഷികളുടെ പിന്മാറ്റത്തിനും ഇത് വഴിവെച്ചാക്കാം. ഘടകകക്ഷികളോടുള്ള ബിജെപിയുടെ സമീപനത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.












Click it and Unblock the Notifications