ജമ്മു കാശ്മീരിൽ ബിജെപി മന്ത്രിമാരുടെ കൂട്ടരാജി... മന്ത്രിസഭയ്ക്ക് ഭീഷണിയില്ല
ശ്രീനഗർ: ജമ്മു കാശ്മീർ മന്ത്രിസഭയിലെ ബി ജെ പി അംഗങ്ങൾ രാജിവെച്ചതായി റിപ്പോർട്ട്. എൻ ഡി ടി വിയാണ് വാർത്ത പുറത്ത് വിട്ടത്. കാശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചത്. മുഫ്തി മന്ത്രിസഭയിലെ രണ്ട് ബി ജെ പി അംഗങ്ങൾ നേരത്തെ രാജിവെച്ചിരുന്നു.
പി ഡി പി - ബി ജെ പി സഖ്യ സർക്കാരിന് രാജി ഭീഷണിയാകില്ല എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മന്ത്രിസഭ അഴിച്ചുപണിയുന്നതിന് മുന്നോടിയായി ബി ജെ പി നേതൃത്വം തങ്ങളുടെ മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നത്രെ. ബി ജെ പി ജനറൽ സെക്രട്ടറി രാം മാധവ് കഴിഞ്ഞ ദിവസം കാശ്മീരിലെത്തി ബി ജെ പി എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കത്വയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന മാര്‍ച്ചിൽ രണ്ട് ബി ജെ പി മന്ത്രിമാർ പങ്കെടുത്തിരുന്നു. ഇതോടെയാണ് കാശ്മീർ മന്ത്രിസഭയിൽ പ്രശ്നങ്ങളാരംഭിച്ചത്. ബി ജെ പി മന്ത്രിമാരുടെ നടപടിയെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് മന്ത്രിമാരും രാജിവെക്കുകയായിരുന്നു.
പിന്നാലെ ബി ജെ പി മന്ത്രിമാർ രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയതായതാണ് റിപ്പോർട്ടുകൾ. ബി ജെ പി മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായി വാർത്താ ഏജന്‍സികളായ പി ടി ഐയും എ എൻ ഐയും സ്ഥിരീകരിച്ചിട്ടുണ്ട്.