ബിജെപിക്കും സിന്ധ്യയ്ക്കും ഞെട്ടൽ; ക്രോസ് വോട്ട് ചെയ്ത് എംഎൽഎ!! കോൺഗ്രസിലേക്കോ?
ഭോപ്പാൽ; 10 സംസ്ഥാനങ്ങളിലായി 24 സീറ്റിലേക്ക് നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. നാല് സീറ്റിൽ കോൺഗ്രസും വിജയിച്ചു. രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസ് രണ്ട് സീറ്റ് നേടിയത്. ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഓരോ സീറ്റുകൾ വീതവും നേടി.
'വിദേശ സിനിമകൾ കണ്ട് അതുപോലെ കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത്ര എളുപ്പമല്ല കുട്ടികളെ പഠിപ്പിക്കാൻ'
രാജ്യസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏറെ നാടകീയതകൾ ഈ സംസ്ഥാനങ്ങളിൽ അരങ്ങേറിയിരുന്നുവെങ്കിലും ഗുജറാത്തിലും രാജസ്ഥാനിലും വലിയ അത്ഭുദങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ മധ്യപ്രദേശിൽ രണ്ട് സീറ്റിൽ വിജയിച്ചിട്ടും ഞെട്ടലിലാണ് ബിജെപി ക്യാമ്പ്.
മൂന്ന് സീറ്റിലേക്ക്
മധ്യപ്രദേശിൽ ഒഴിവ് വന്ന മൂന്ന് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കത്തിൽ രണ്ട് സീറ്റുകൾ വിജയിക്കാനുള്ള അംഗബലം കോൺഗ്രസിന് ഉണ്ടായിരുന്നു. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും ബിജെപി മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിച്ചതോടെ കോൺഗ്രസിന്റെ മോഹം അസ്ഥാനത്തായി.
കോൺഗ്രസിന് ഒരു സീറ്റ്
എന്നാൽ രണ്ട് സ്ഥാനാർത്ഥികളെ തന്നെ കോൺഗ്രസ് മത്സരിപ്പിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ രണ്ട് സീറ്റിൽ ബിജെപിയും 1 സീറ്റിൽ കോൺഗ്രസും വിജയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും സുമർ സിംഗ് സോളങ്കിയുമായിരുന്നു ബിജെപി സ്ഥാനാർത്ഥികൾ. ദിഗ് വിജയ് സിംഗാണ് കോൺഗ്രസിന്റെ ഒരു സീറ്റിൽ ജയിച്ചത്.
അംഗബലം ഇങ്ങനെ
230 അംഗ നിയമസഭയിൽ വിമത എംഎൽഎമാരുടെ രാജിയോടെ അംഗബലം 206 ആയിയിരുന്നു. ഒരു സീറ്റിൽ ജയിക്കാൻ 52 വോട്ടുകളാണ് വേണ്ടത്. സിന്ധ്യയ്ക്ക് 56 വോട്ടുകളും സുമർ സിംഗ് സോളങ്കിക്ക് 55 വോട്ടുകളും ദിഗ്വിജയ് സിംഗിന് 57 വോട്ടുകളുമാണ് ലഭിച്ചത്. കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥിക്ക് 36 വോട്ടുകളാണ് നേടാനായത്.
ക്രോസ് വോട്ട്
എന്നാൽ പോൾ ചെയ്യപ്പെട്ട വോട്ടിലെ കണക്കാണ് ബിജെപി നേതൃത്വത്തിനെ അമ്പരപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ ഒരു വോട്ട് കോൺഗ്രസ് പാളയത്തിലേക്കാണ് പോയത്. ഗുണയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഗോപിലാൽ ജാദവാണ് തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തത്.
Recommended Video
സിന്ധ്യയ്ക്ക് വോട്ടില്ല
മുൻഗണനാ ക്രമം അനുസരിച്ച് ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരുന്നു ജാദവ് വോട്ട് രേഖപ്പെടുത്തേണ്ടത്. എന്നാൽ ജാദവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്വിജയ് സിംഗിന് വോട്ട് ചെയ്യുകയായിരുന്നു. ജാദവിനെ കൂടാതെ സത്നയിലെ കോൺഗ്രസ് എംഎൽഎയായ ജുഗാൽ കിഷോരി ബാഗ്രിയുടെ വോട്ട് അസാധുവാകുകയും ചെയ്തിരുന്നു.
മുന്നറിയിപ്പോ?
ജാദവ് ക്രോസ് വോട്ട് ചെയ്തത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലേങ്കിലും ജാദവിന്റെ നീക്കം ബിജെപിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ നേതൃത്വം ജാദവിനെ ബന്ധപ്പെട്ട് വിശദീകരണം തേടി. ഉപതിരഞ്ഞെടുപ്പിന് മുൻപ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ബിജെപിയ്ക്കുമുള്ള മുന്നറിയിപ്പാണ് ഗോപിലാൽ ജാദവിന്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതൃപ്തി ശക്തം
സിന്ധ്യയെ ചൊല്ലി ബിജെപിയിൽ പുകയുന്ന അതൃപ്തിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന നിരീക്ഷണങ്ങളും ശക്തമാണ്. അതേസമയം ക്രോസ് വോട്ട് ചെയ്തതോടെ ജാദവ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്
ഗുണയിൽ തിരിച്ചടിക്കും
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഗുണയിൽ ബിജെപിയെ കാത്തിരിക്കുന്നത് വലിയ വെല്ലിളിയാണെന്നതിന്റെ സൂചനയായിട്ടും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. സിന്ധ്യയുടെ ബിജെപി പ്രവേശം വലിയ ഭിന്നതകയ്ക്കാണ് പാർട്ടിയിൽ വഴിവെച്ചിരിക്കുന്നത്.സിന്ധ്യ രാജ്യസഭയിലേക്ക് കൂടി ജയിച്ച് കയറിയത് നേതാക്കൾക്കും അണികൾക്കുമിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
ആശങ്കയിൽ നേതാക്കൾ
സിന്ധ്യയുടെ ബിജെപിയിലെ വളർച്ച തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ. എംപി സ്ഥാനവും തുടർന്ന് കേന്ദ്രമന്ത്രി സ്ഥാനവും ലഭിച്ചാൽ സിന്ധ്യയ്ക്കും കൂറൂമാറിയെത്തിയവർക്കും കാര്യങ്ങൾ എളുപ്പമാക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നു.
സിന്ധ്യയുടെ രാഷ്ട്രീയ ഭാവി
വാരനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപിയും കോൺഗ്രസും ഏറെ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചായിരിക്കും ബിജെപിയിലെ സിന്ധ്യയുടെ രാഷ്ട്രീയ ഭാവി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 മണ്ഡലങ്ങളിൽ 17 ഉം സിന്ധ്യയുടെ സ്വാധീന മേഖലയായ ഗുണയിലാണ്.
തിരഞ്ഞെടുപ്പിൽ
ഇവിടെ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിച്ചാൽ അത് സിന്ധ്യയുടെ വിജയമായിട്ടായിരിക്കും വിലയിരുത്തപ്പെടുക. ഈ സാഹചര്യത്തിൽ ബിജെപി നേതാക്കൾ സിന്ധ്യയ്ക്കും കൂട്ടർക്കും എതിരെ പാലം വലിച്ചേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വിശദീകരണം
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജാദവിന്റെ ക്രോസ് വോട്ട് ഏറെ ചർച്ചയായിരിക്കുന്നത്. എന്നാൽ താൻ അബദ്ധത്തിൽ വോട്ട് ചെയ്തതാണെന്നാണ് ജാദവിന്റെ വിശദീകരണം. ഇത് വിശ്വാസത്തിലെടുക്കാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.
'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ്