ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല, വീട്ടുചുമരിൽ പോസ്റ്ററൊട്ടിച്ച് മലയാളികൾ
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുളള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വീട് കയറിയുളള പ്രചാരണത്തിലാണ്. കേരളത്തില്‍ പലയിടത്ത് നിന്നും ബിജെപിയുടെ ഗൃഹ സന്ദര്‍ശനത്തിന് നേര്‍ക്ക് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണവും കൊണ്ട് ആരും ഈ വഴിക്ക് വരേണ്ടതില്ല എന്നെഴുതിയ പോസ്റ്ററുകള്‍ കോഴിക്കോടുളള ഒരു ഗ്രാമത്തില്‍ നിറയുകയാണ്.
കോഴിക്കോട് ജില്ലയിലെ കാരടി എന്ന സ്ഥലത്താണ് ബിജെപിക്കും ആര്‍എസിസിനും എതിരെ വീടുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാരടിയിലെ 350തോളം വീടുകളുടെ ചുമരുകളിലും മതിലുകളിലും ഇതിനകം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: 'Revoke CAA, Reject NRC, Reject NPR, ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന പൂര്‍ണ്ണബോധ്യം ഞങ്ങള്‍ക്കുണ്ട്.. ഇതിനെ അനുകൂലിച്ച് വിവരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല'. ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് ഇതുവരേയ്ക്കും വന്‍ പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുളള ശ്രമത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കേരള നിയമസഭ ഐക്യകണ്‌ഠേനെ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയത് രാജ്യശ്രദ്ധ നേടിയിരുന്നു. അതിനിടെ പൗരത്വ നിയമം വിശദീകരിക്കാന്‍ ഗൃഹസന്ദര്‍ശനം നടത്തിയ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന് എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നതും ബിജെപിക്ക് നാണക്കേടായിരുന്നു.കേരളത്തില്‍ പൗരത്വ നിയമത്തിന് അനുകൂലമായി റാലി നടത്താന്‍ അമിത് ഷാ തന്നെ നേരിട്ട് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.