മരണവീട് പോലെ മൂകമായി ബിജെപി ക്യാമ്പ്.. ആഘോഷങ്ങൾ നിർത്തി.. വാർത്താസമ്മേളനം റദ്ദാക്കി അമിത് ഷാ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത ദയനീയാവസ്ഥയിലാണ് ബിജെപിയിപ്പോള്‍. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞത് പോലെ ഗോവയിലും മേഘാലയയിലും ബിജെപി കളിച്ച കളിയാണിപ്പോള്‍ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ പുറത്ത് എടുത്തിരിക്കുന്നത്. ഗോവയിലും മേഘാലയയിലും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യമുണ്ടാക്കി ഭരണം പിടിച്ചത് ബിജെപിയാണ്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അത്തരമൊരു സാധ്യത തേടുമെന്ന് മുന്‍കൂട്ടി കാണാനോ തടയാനോ ശ്രമിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഒരു പക്ഷേ ബിജെപി വിലയായി നല്‍കേണ്ടി വരിക സംസ്ഥാനത്തെ ഭരണമാണ്. കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ജബിജെപിയും പിന്തുണയുമായി എത്തി. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ജെഡിഎസ് തീരുമാനം എന്ന് വ്യക്തമായതോടെ ആ വാതിലും അടഞ്ഞു. ഇനി ശരണം ഗവര്‍ണര്‍ തന്നെ.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നപ്പോള്‍ ജയിച്ചുവെന്ന് തന്നെ ഉറപ്പിച്ചതാണ്. അതോടെ ബിജെപി കേന്ദ്രങ്ങളില്‍ ആഘോഷങ്ങളും തുടങ്ങി. പ്രവര്‍ത്തകര്‍ മോദിയുടേയും അമിത്ഷായുടേയും പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളികളുമായി കര്‍ണാടകത്തിലെ തെരുവുകളിലിറങ്ങി. പടക്കം പൊട്ടിച്ചും ലഡു വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഘോഷം കൊഴുപ്പിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ കോണ്‍ഗ്രസ് നീക്കം.
Recommended Video

ഇതോടെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ആഹ്ലാദാരവങ്ങള്‍ നിറഞ്ഞ് നിന്ന ബിജെപി ക്യാമ്പുകള്‍ പൊടുന്നനെ ശ്മശാന മൂകമായി. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച് ചേര്‍ക്കാനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി വെച്ചിരിക്കുകയാണ്. കര്‍ണാടകത്തിലെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അമിത് ഷാ രാത്രിയോടെ ബെംഗളൂരുവില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ദില്ലിയില്‍ യോഗം ചേരും.












Click it and Unblock the Notifications