ഹരിയാനയിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; വൻ മുന്നേറ്റവുമായി ആം ആദ്മി
ദില്ലി: ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ തിരിച്ചടി. 100 സീറ്റിൽ മത്സരിച്ച ബി ജെ പിക്ക് വെറും 22 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് സാധിച്ചു. 15 ഓളം സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയുടെ സഖ്യക്ഷിയായ ജെ ജെ പിയും പാര്‍ട്ടി ചിഹ്നത്തില്‍ അല്ല മത്സരിച്ചിരുന്നത്. നിരവധി സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ വിജയിച്ചു.

അംബാല, യമുനാനഗർ, ഗുരുദ്രാം എന്നിവ ഉൾപ്പെടെ 7 ഓളം ജില്ലകളിലെ 22 സീറ്റുകളിലാണ് ബി ജെ പി വിജയം. അതേസമയം പഞ്ചകുളയിൽ പാർട്ടി വലിയ തിരിച്ചടി നേടി. ഇവിടെ 10 ജില്ലാ പരിഷദ് സീറ്റുകളാണ് ബി ജെ പിക്ക് നഷ്ടപ്പെട്ടത്. അംബാലയയിലും ആശ്വസിക്കാൻ തക്കതൊന്നും പാർട്ടിക്ക് ലഭിച്ചില്ല. രണ്ട് സീറ്റുകളാണ് ഇവിടെ നേടാനായത്. പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കളാണ് പരാജയപ്പെട്ടത്. അംബാലയിൽ കുരുക്ഷേത്ര എം പിയായ നയാബ് സിംഗിന്റെ ഭാര്യ സുമൻ സൈനിയാണ് പരാജയം രുചിച്ചത്. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ രാജേഷ് ദേവി 236 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ച 151 ഓളം സ്വതന്ത്രർക്ക് ബി ജെ പി പിന്തുണ നൽകിയിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഓം പ്രകാശ് ധൻകർ പറഞ്ഞു. ബി ജെ പി പിന്തുണച്ചവരാണ് കൂടുതൽ സീറ്റുകളിൽ വിജയിച്ചതെന്നും ധൻകർ അവകാശപ്പെട്ടു.

സിർസ, അംബാല, യമുനാനഗർ, ജിന്ത് തുടങ്ങിയ ജില്ലകളിൽ മികച്ച പ്രകടനമാണ് ആം ആദ്മി കാഴ്ച വെച്ചത്. 100 ജില്ലാ പരിഷദ് സീറ്റുകളിലേക്കായിരുന്നു ആം ആദ്മി മത്സരിച്ചത്. 72 സീറ്റുകളിൽ മത്സരിച്ച ഐ എൻ എൽ ഡി 14 സീറ്റുകളിലാണ് വിജയിച്ചത്. സിർസ ജില്ലയിൽ ആകെയുള്ള 24 സീറ്റില് 10 നേടി ഐ എൻ എൽ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സിർസയിലെ ആറാം വാർഡിൽ ഹരിയാന വൈദ്യുതി മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാലയുടെ പിന്തുണയുള്ള രാജ്കുമാർ നൈനെ 699 വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രകാശ് ചൗട്ടാലയുടെ ചെറുമകൻ കരൺ ചൗട്ടാലയാണ് വിജയിച്ചത്. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ദലിപ് ചപ്പോളയ്ക്ക് മൂന്നാം സ്ഥാനം മാത്രമേ നേടാനായുള്ളൂ.

സിർസയിൽ രണ്ടാം സ്ഥാനം ആം ആദ്മിക്കാണ് ലഭിച്ചത്. 10 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടും ഇവിടെ അക്കൗണ്ട് തുറക്കാൻ പോലും ബി ജെ പിക്ക് സാധിച്ചില്ല. യമുനാനഗറിലെ 18 സീറ്റുകളിൽ ബിജെപി ആറ് സീറ്റുകളും ബിഎസ്പി സ്ഥാനാർത്ഥികൾ നാല് വാർഡുകളിലും വിജയിച്ചു. എഎപിയും ഐഎൻഎൽഡിയും ഓരോ വാർഡ് വീതമാണ് ഇവിടെ നേടിയത്. കോൺഗ്രസ് പിന്തുണയുള്ള നാല് സ്ഥാനാർത്ഥികളും ഇവിടെ വിജയിച്ചു. ഗുരുഗ്രാമിലെ 10 വാർഡുകളിൽ നാലെണ്ണം വരെയാണ് ബി ജെ പി നേടിയത്. ആറ് സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. നൂഹിലെ 25 വാർഡുകളിൽ ഏഴ് സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ ബാക്കി സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.

143 പഞ്ചായത്ത് സമിതികളിലേക്കും 22 ജില്ലാ പരിഷത്തുകളിലേക്കും മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയിൽ 22 ജില്ല പരിഷദുകളിലായി 411 അംഗങ്ങളാണ് ഉള്ളത്. 143 പഞ്ചായത്ത് സമിതികളും ഉണ്ട്. സമിതിയിൽ 3083 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 117 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications