ബിജെപിക്ക് വാജ്പേയിയോടുള്ളത് കപട സ്നേഹം; തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം... ആരോപണവുമായി മരുമകൾ
ദില്ലി: ബിജെപി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്പെയുടെ മരുമകൾ കരുണ ശുക്ല. കേന്ദ്ര സംസ്ഥാന നേതാക്കൾ രാഷ്ട്രീയ നേട്ടത്തിനായി വാജ്പെയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് കരുണ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിംഗ് എന്നിവർക്കെതിരെയാണ് കരുണ ആരോപണം ഉന്നയിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വാജ്പേയിയേ മറന്നു
കേന്ദ്രസർക്കാർ അധികാരത്തിലെത്തിയ ശേഷം വാജ്പേയുടെ പേര് ഉച്ചരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളിലോ പ്രചാരണത്തിലോ അദ്ദേഹത്തിന്റെ പേരോ നേട്ടങ്ങളേക്കുറിച്ചോ പരാമർശിക്കാൻ നേതാക്കൾ തയാറായിട്ടില്ല. പക്ഷെ മരണ ശേഷം രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് കരുണ ആരോപിക്കുന്നു.

സ്വാതന്ത്ര്യദിനത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അദ്ദേഹത്തിന്റെ പേര് പരാമർശിച്ചത് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിനിടയിലാണ്. അതിന് കാരണം 14ാം തീയതി വാജ്പേയുടെ ആരോഗ്യനില തീരെ മോശമായിരുന്നു എന്നതാണ്. 2004 മുതൽ 2009 വരെ ചത്തീഗഡിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു കരുണ ശുക്ല. പിന്നീട് 2013ൽ അവർ ബിജെപിയിൽ നിന്നും രാജി വെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.

പ്രധാനമന്ത്രിയോട്
വാജ്പേയുടെ വിലാപയാത്രയിൽ 5 കിലോമീറ്റർ നടന്നതിന് പകരം അദ്ദേഹത്തിൻറെ ആശയങ്ങൾ സ്വീകരിച്ച് രണ്ടടിയെങ്കിലും നടക്കുന്നതാണ് നല്ലതെന്ന് വീഡിയോയിൽ കരുണ ശുക്ല പറയുന്നു. അത് രാജ്യത്തിന് ഉപകാരപ്പെടുമെന്നും കരുണ ശുക്ല പറഞ്ഞു. ചത്തീസ്ഡഡ് മുഖ്യമന്ത്രി രമൺ സിംഗ് കരുതുന്നത് വാജ്പേയുടെ മരണത്തോടെ അദ്ദേഹത്തിന് പുതിയ ജീവൻ ലഭിച്ചുവെന്നാണെന്നും കരുണ കുറ്റപ്പെടുത്തുന്നു.
|
അദ്വാനിയോട്
മുതിർന്ന ബിജെപി നേതാവായ എൽ കെ അദ്വാനിയോട് ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിക്കുന്ന സമീപനം തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്ന് കരുണ ശുക്ല പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ വാജ്പേയുടെ പേരുപയോഗിച്ച് വിജയിക്കാമെന്നാണ് മോദിയും അമിത് ഷായും കരുതുന്നത്. പക്ഷെ ബിജെപി യുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്നും കരുണ വിമർശിക്കുന്നു.












Click it and Unblock the Notifications