മോദിയെ സ്വീകരിക്കാന്‍ കെസിആറില്ല; തെലങ്കാനയില്‍ ബിജെപി - ടിആര്‍എസ് ശക്തിപ്രകടനം
ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് രണ്ട് വന്‍ ശക്തി പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി ജെ പിയുടെ എക്സിക്യൂട്ടീവ് യോഗം നടക്കുമ്പോള്‍, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് റാലി സംഘടിപ്പിക്കും.
യശ്വന്ത് സിന്‍ഹയെ ടി ആര്‍ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ബീഗംപേട്ട് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി ഇതേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിരുന്നു ഇത്. ടി ആര്‍ എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നിന്ന് ജല്‍ വിഹാറിലേക്ക് കൂറ്റന്‍ ബൈക്ക് റാലി നടത്തിയിരുന്നു. ജല്‍ വിഹാറില്ഡ യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് യോഗം സംഘടിപ്പിച്ചിരിക്കുകയാണ് ടി ആര്‍ എസ്.
കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ പിന്തുക്കണം എന്ന് പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യം വര്‍ദ്ധിച്ച് വരുന്ന പണപ്പെരുപ്പത്തിനൊപ്പം തമാശയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് കെ ചന്ദ്രശേഖര റാവു പറഞ്ഞു.
'ചൈനയില്‍, കുറച്ച് സംസാരവും കൂടുതല്‍ പ്രവര്‍ത്തനവുമുണ്ട്, അതിനാല്‍, അതിന്റെ ഫലം അതിന്റെ വേഗതയേറിയ സമ്പദ്വ്യവസ്ഥയാണ്. ഇവിടെ എല്ലാം സംസാരിക്കുന്നു, ജോലിയില്ല, അതിനാല്‍ ഫലമില്ല,' അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് ഒരു വലിയ നുണയാണ്, ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുന്നു, തൊഴിലാളികള്‍ പെരുവഴിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാത്തത്. നേരത്തെ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ 20-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മോദി സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ബെംഗളൂരുവിലേക്ക് പോയിരുന്നു. 'സമത്വ പ്രതിമ' ഉദ്ഘാടനം ചെയ്യാന്‍ ഫെബ്രുവരിയില്‍ മോദി ഹൈദരാബാദിലെത്തിയപ്പോഴും ചന്ദ്രശേഖരറാവു ഒഴിവായിരുന്നു.
2024ലെ ദേശീയ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രി നടത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. നഗരത്തില്‍ ഇതിനോടകം ഒരു പോസ്റ്റര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ കാണിക്കുന്ന കട്ടൗട്ടുകളും ബാനറുകളും ബി ജെ പി സ്ഥാപിച്ചപ്പോള്‍ ടി ആര്‍ എസ്, കെ സി ആര്‍, യശ്വന്ത് സിന്‍ഹ എന്നിവരുടെ പോസ്റ്ററുകള്‍ സ്ഥാപിച്ചു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്തിന് പുറത്ത് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നത്. സംഘടനയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന രണ്ട് ദിവസത്തെ ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങിലെ മുഖ്യമന്ത്രിമാര്‍ മറ്റ് ബി ജെ പി മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി പൊതുറാലിയെ അഭിസംബോധന ചെയ്യും. ദക്ഷിണേന്ത്യയിലെ വേരോട്ടം ഉണ്ടാക്കാന്‍ തെലങ്കാനയില്‍ നിന്ന് തുടങ്ങനാണ് ബി ജെ പി ആലോചിക്കുന്നത്. തെലങ്കാന, ആന്ധപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് കാര്യമായ സ്വാധീനം ബി ജെ പിയ്ക്ക് വര്‍ഷങ്ങളായി ലഭിക്കുന്നില്ല.
ഇത് മറികടക്കാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ബി ജെ പിയുടെ തീരുമാനം. ഇതിനായാണ് തെലങ്കാന തെരഞ്ഞെടുത്തത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംഘടനാ സംവിധാനം പെട്ടെന്ന് പടുത്തുയര്‍ത്താന്‍ സഹായകമാകുന്ന സംസ്ഥാനമാണ് തെലങ്കാന എന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.
അതേസമയം ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി സംസ്ഥാനത്തെത്തിയ യശ്വന്ത് സിന്‍ഹ എ ഐ എം ഐ എം, കോണ്‍ഗ്രസ് നേതാക്കളെ വെവ്വേറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ കൂടുതല്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്നാണ് യശ്വന്ത് സിന്‍ഹ പറയുന്നത്.
Recommended Video