സിറ്റിംഗ് എംഎൽഎമാരിൽ പലർക്കും ബിജെപി സീറ്റ് നൽകില്ല?; നേതാക്കൾ ആം ആദ്മിയിലേക്ക് ഒഴുകിയേക്കും
ദില്ലി; ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഇതിനോടകം തന്നെ നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ വരും ദിവസങ്ങളിൽ എത്തിച്ച് പ്രചരണം കൊഴിപ്പിക്കാനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.
അതിനിടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കും നേതൃത്വം കടന്ന് കഴിഞ്ഞു. സീറ്റ് ഉറപ്പിക്കാനുള്ള നീക്കങ്ങൾ ബി ജെ പിയിലെ നേതാക്കൾ സജീവമാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ ചേക്കേറിയ എം എൽ എമാരുടെ സ്ഥിതി എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഭരണ വിരുദ്ധ വികാരം പരിഗണിച്ച് ഉത്തർപ്രദേശിൽ ഉൾപ്പെടെ പല എം എൽ എമാർക്കും ബി ജെ പി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു. മുതിർന്ന നേതാക്കളെ ഉൾപ്പെടെ ഒഴിവാക്കി കൊണ്ടായിരുന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഗുജറാത്തിലും സമാന തന്ത്രമായിരിക്കും ബി ജെ പി പയറ്റിയേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ പലരും പുറത്താകുമെന്ന കാര്യത്തിൽ തർക്കമില്ല.
ഏകദേശം 100 ഓളം സിറ്റിംഗ് എം എൽ എമാർ പട്ടികയ്ക്ക് പുറത്തായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ കൂട്ടത്തിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലെത്തിയ നേതാക്കൾക്കും അവസരം ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് 77 സീറ്റ് ലഭിച്ചിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇതിൽ പലരും ബി ജെ പി ക്യാമ്പിലാണ്.
സ്വന്തം നേതാക്കളെ ഒഴിവാക്കി ബി ജെ പി നേതൃത്വം തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിൽ നിന്നും എത്തിയവർക്ക് ഇല്ല. സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കിൽ നേതാക്കൾ കൂട്ടത്തോടെ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില നേതാക്കളെ ഉന്നം വെച്ചുള്ള ചർച്ചകൾ ആം ആദ്മി ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.
ഇത്തവണ പല അട്ടിമറികളും സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്. ഭരണം പിടിക്കാൻ സാധിക്കില്ലേങ്കിലും പ്രധാന പ്രതിപക്ഷമാകാൻ സാധിക്കുമെന്നാണ് ആം ആദ്മി സ്വപ്നം. നഗരപ്രദേശങ്ങളിൽ 55 സീറ്റിൽ തങ്ങൾക്ക് സ്വാധീനം ഉണ്ടെന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്. നിലവിൽ ശക്തരായ മുഖങ്ങൾ സംസ്ഥാനത്ത് ആം ആദ്മിക്ക് ഇല്ല. ബി ജെ പിയിൽ നിന്ന് പ്രമുഖർ ഉൾപ്പെടെ പാർട്ടിയിലേക്ക് എത്തിയാൽ അത് തങ്ങൾക്ക് ഗുണമാകുമെന്നാണ് ആം ആദ്മി കണക്ക് കൂട്ടുന്നത്.
അതിനിടെ കോൺഗ്രസിനെ ഞെട്ടിച്ച് വീണ്ടും പാർട്ടിയിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കേദ്ബ്രഹ്മ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ അശ്വിൻ കോട്വാൾ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് വിവരം. ആദിവാസി നേതാവായ അശ്വിൻ കോട്വാൾ തുടർച്ചയായി 3 തവണ എംഎൽഎയായ വ്യക്തിയാണ്. അശ്വിൻ കോട്വാൾ കോൺഗ്രസ് വിട്ടാൽ ഗോത്രമേഖലയിൽ പാർട്ടിക്ക് വൻ നഷ്ടമുണ്ടാക്കും.
Recommended Video
ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവായ സുഖ്റാം റാത്വയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതാണ് സുരേഷിനെ ചൊടപ്പിച്ചത്. നേരത്തേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സുരേഷ് കോട്വാൽ ചർച്ച നടത്തിയതോടെ തന്നെ അദ്ദേഹം ബി ജെ പിയിലേക്ക് പോയേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നു. ആദിവാസി നേതാവായിരുന്നിട്ടും കോൺഗ്രസിന്റെ ആദിവാസി സത്യാഗ്രഹ പരിപാടിയിൽ നിന്ന് കോട്വാൾ വിട്ടുനിന്നിരുന്നു. നിയമസഭാ സമ്മേളനങ്ങളിലും അദ്ദേഹം നിഷ്‌ക്രിയനായിരുന്നു.