ജോതിരാദിത്യ സിന്ധ്യയെ തോല്‍പ്പിക്കാന്‍ ബിജെപി.... വാജ്‌പേയുടെ മരുമകനെ കളത്തിലിറക്കും!!
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രതിസന്ധി അതിവേഗ നീക്കങ്ങളുമായി ബിജെപി. ഇത്തവണ സഹതാപ തരംഗം വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ മരുമകനെ രംഗത്തിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇത്തവണ ശക്തിപ്രാപിച്ചത് ജോതിരാദിത്യ സിന്ധ്യയുടെയും കമല്‍നാഥിന്റെയും മികവിലാണെന്ന് ബിജെപിക്കറിയാം. ഇവര്‍ മത്സരിക്കുന്നില്ലെങ്കിലും ഇവരുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കും. അതിനാണ് ബിജെപിയുടെ ശ്രമം.
കോണ്‍ഗ്രസ് പ്രമുഖ സ്ഥാനാര്‍ത്ഥികളായി ഉയര്‍ത്തിക്കാണിക്കുന്നവരെ പുറത്താക്കാന്‍ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്താനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ അധികാരം നിലനിര്‍ത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു. അതേസമയം വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി എത്തുന്നതോടെ സാധിക്കും. മോദിയുടെ പ്രസംഗം ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖരായ നേതാക്കള്‍ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇതിലാണ് മുന്‍ പ്രധാനമന്ത്രി വാജ്‌പേയുടെ മരുമകന്‍ അനൂപ് മിശ്ര ഇടംപിടിച്ചത്. മൊറേനയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇത്തവണ ഭിത്താര്‍വാറില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അതേസമയം അനൂപ് മിശ്രയുടെ പേര് ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരമാണ് ഉള്‍ക്കൊള്ളിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മിശ്രയെ കൊണ്ടുവന്നതെന്തിന്?
അനൂപ് മിശ്രയെ ദീര്‍ഘകാലമായി ബിജെപി അവഗണിക്കുകയായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാജ്‌പേയുടെ മരുമകള്‍ കരുണ ശുക്ല ഛത്തീസ്ഗഡില്‍ പാര്‍ട്ടി വിട്ടത് അവിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴും വാജ്‌പേയിക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് മിശ്രയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചത്. ഇതിന് പുറമേ സഹതാപ തരംഗം പാര്‍ട്ടിക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
മോദിക്കെതിരെ വാളെടുത്തയാള്‍
അനൂപ് മിശ്ര പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കുകയും നരേന്ദ്ര മോദിക്കെതിരെ വാളെടുക്കുകയും ചെയ്തയാളാണ്. നേരത്തെ പ്രധാനമന്ത്രിയുടെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വെറുതെയാണെന്നും യാതൊരു ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നും മിശ്ര വിമര്‍ശിച്ചിരുന്നു.ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു അദ്ദേഹം. ഇത്തവണ മിശ്രയ്ക്ക് സീറ്റ് നല്‍കില്ലെന്നായിരുന്നു കരുതിയത്.
ബ്രാഹ്മണ വോട്ടുകള്‍
ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് മിശ്ര. ശക്തമായ വോട്ടുബാങ്ക് അദ്ദേഹത്തിനുണ്ട്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. ഇതോടൊപ്പം സഹതാപ തരംഗം കൂടി ആഞ്ഞടിച്ചാല്‍ അത് എല്ലാ ജില്ലകളിലും പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് സിന്ധ്യക്കെതിരെ പ്രചാരണായുധമായി മിശ്രയെ ഇറക്കാനുള്ള തീരുമാനത്തിന് പിന്നില്‍. നേരത്തെ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു മിശ്ര. 2010 ബന്ധു കൊലപാതക കേസില്‍ കുടുങ്ങിയതോടെയാണ് മിശ്ര രാജിവെക്കുന്നത്.
സിന്ധ്യയ്‌ക്കെതിരെ പോരാട്ടം
ജോതിരാദിത്യയുടെ സ്വാധീന പ്രദേശങ്ങളായ ഗുണ, ശിവപുരി, ഗ്വാളിയോര്‍ എന്നീ മേഖലകളില്‍ ഗംഭീര പ്രചാരണം അനൂപ് മിശ്രയുടെ നേതൃത്വത്തില്‍ നടത്താനാണ് ബിജെപിയുടെ നീക്കം. ഗുണയില്‍ സിന്ധ്യ മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് താല്‍പര്യമുള്ളവരാണ് മത്സരിക്കുന്നത്. ഇവിടെ സഹതാപ തരംഗം ആഞ്ഞടിച്ചാല്‍ ബിജെപിക്ക് അത് സംസ്ഥാനത്ത് മുഴുവന്‍ ഗുണം ചെയ്യും. അനൂപ് മിശ്ര സിന്ധ്യയുടെ മണ്ഡലത്തില്‍ തേരോട്ടം നടത്തുമെന്ന് തന്നെയാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ചിന്ദ്വാരയിലും ഒരു കൈനോക്കും
ശിവരാജ് സിംഗ് ചൗഹാന്റെ ജന്‍ യാത്രയില്‍ എല്ലാവരും സംസാരിച്ചത് വാജ്‌പേയിയെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് ചിന്ദ്വാരയില്‍. ഇത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും കുറഞ്ഞ പ്രചാരണമാണ് ഇവിടെ നടന്നത്. അതുകൊണ്ട് അനൂപ് മിശ്രയുടെ പ്രചാരണം ഇവിടേക്ക് കൊണ്ടുവന്നാല്‍ അത് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിലേക്ക് നയിക്കും. ഇവിടെയുള്ള എട്ടു സീറ്റും ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം.
കോണ്‍ഗ്രസ് വീഴുമോ?
വാജ്‌പേയുടെ മരുമകന്‍ വന്നാലും ഈ രണ്ട് കോട്ടകളില്‍ കോണ്‍ഗ്രസ് വീഴില്ലെന്നാണ് അണിയറ സംസാരം. ഗ്വാളിയോറില്‍ ചിലപ്പോള്‍ അനൂപ് മിശ്ര നേട്ടുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗുണ-ശിവപുരിയില്‍ ബിജെപി നിലം തൊടില്ലെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യയുടെ അമ്മായി യശോദര രാജെ സിന്ധ്യ ഇവിടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് സൂചന. അതേസമയം ബിജെപി വിചാരിച്ച രീതിയില്‍ സഹതാപ തരംഗം ഉണ്ടാവില്ലെന്നാണ് സൂചന. മറ്റ് വിഷയങ്ങളാണ് സംസ്ഥാനത്ത് കത്തിനില്‍ക്കുന്നതെന്നാണ് സൂചന.
മധ്യപ്രദേശില്‍ ബിജെപി മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലെത്തും.... തിരക്കിട്ട ചര്‍ച്ചകളുമായി നേതൃത്വം
കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും 12 നേതാക്കൾ ബിജെപിയിൽ! പണിക്ക് ഉടൻ മറുപണിയും