മോദിയുടെ റാലി വേദിക്ക് 12 കി.മീ അകലെ സ്ഫോടനം, ഉൽക്കയെന്ന് സംശയം, സുന്‍ജ്വൻ ആക്രമണത്തിൽ 2 പേർ പിടിയിൽ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിക്ക് 12 കിലോമീറ്റര്‍ അകലെ സ്‌ഫോടനം. ജമ്മു ജില്ലയിലെ ലലിയാനയിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണെന്ന് കരുതുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉൽക്ക പതിച്ചതോ ഇടിമിന്നലോ ആകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് മോദിയുടെ സന്ദര്‍ശനം.
അതേസമയം പ്രധാനമന്ത്രി എത്തുന്നതിന് രണ്ട് ദിവസം മുന്‍പ് സുന്‍ജ്വനില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പ്രദേശവാസികളെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന എന്നതായിരുന്നു തീവ്രവാദി ആക്രമണത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ആക്രമണം നടത്തിയ ഭീകരര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ജവാനും കൊല്ലപ്പെട്ടു. രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് 15 സിഐഎസ്എഫ് ജവാന്മാരടങ്ങുന്ന സംഘത്തിന് നേര്‍ക്ക് തീവ്രവാദി ആക്രമണം ഉണ്ടായത്. സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്ന സുന്‍ജ്വന്‍ മേഖലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നടക്കുന്ന പലി ഗ്രാമവും തമ്മില്‍ 14 കിലോമീറ്റര്‍ മാത്രമാണ് ദൂരവ്യത്യാസം. സൈനിക ക്യാമ്പ് ആക്രമിക്കാനോ പരമാവധി സൈനികരെ കൊലപ്പെടുത്താനോ ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ വന്നതെന്നും അവര്‍ ഫിദായീന്‍ വേഷമാണ് ധരിച്ചിരുന്നത് എന്നും ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ഭാഗ് സിംഗ് പറഞ്ഞു.
തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശവാസികളെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുല്‍വാമയിലെ ത്രാല്‍ സ്വദേശിയായ ഷഫീഖ് അഹമ്മദ് ഷെയ്ഖ് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തീവ്രവാദികള്‍ തങ്ങളുടെ കമാന്‍ഡറുമായി സംസാരിച്ചതെന്ന് പോലീസ് പറയുന്നു. തീവ്രവാദികള്‍ പാഷ്ടോ ഭാഷയാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പാകിസ്താനിലെ കൈബെര്‍ പാഖ്ദിന്‍ഖ്വയില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ കശ്മീരിലേക്ക് നുഴഞ്ഞ് കയറിയതാവാം എന്നാണ് പോലീസ് കരുതുന്നത്. ഷെയ്ഖ് ജമ്മുവില്‍ വാല്‍നട്ട് ഫാക്ടറിയിലെ ജോലിക്കാരനാണ്. ഇയാള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ ഇഖ്ബാല്‍ അഹമ്മദും അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications