മൃതദേഹം നദിയിലേക്ക് തള്ളിയ സംഭവം: ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ദില്ലി: ഉത്തർപ്രദേശിലെ റാപ്‌തി നദിയിലേക്ക് കോവിഡ് രോഗിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസായ് ഘട്ടിലെ പാലത്തിൽ നിന്ന് രണ്ട് യുവാക്കൾ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളായിരുന്നു ഇന്ന് ഉച്ചയോടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട് പേരില്‍ ഒരാള്‍ പിപിഇ കിറ്റ് ധരിക്കുകയും ചെയ്ത്.
ബാൽറാംപൂരിലെ കോട്‌വാലി പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിലെ ഷോഹ്‌റത്ഗഡ് സിദ്ധരഥനഗർ നിവാസിയായ പ്രേംനാഥിന്‍റെ മൃതദേഹമാണ് നദിയിലേക്ക് വലിച്ചെറിഞ്ഞതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 25 ന് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ബൽറാംപൂർ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) വ്യക്തമാക്കുന്നത്. ചികിത്സയ്ക്കിടെ മെയ് 28 ന് അദ്ദേഹം മരിച്ചു.
Recommended Video
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രേംനാഥിന്റെ മൃതദേഹം അന്തിമ ശവസംസ്കാരത്തിനായി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. പക്ഷേ, പ്രേംനാഥിന്റെ ബന്ധുക്കൾ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ബീഹാറിലെയും ഉത്തർപ്രദേശിലെയും നദികളിൽ നിരവധി മൃതദേഹങ്ങൾ തള്ളുന്നത് രണ്ടാഴ്ചയായി കാണുന്ന നിത്യസംഭവമാണ്.