ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു: രാവിലെ മുതൽ പൊതു ദര്‍ശനം, മുംബൈയിലെ വസതിയിലേക്ക് ആയിരങ്ങള്‍
മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ചു. വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. ബുധനാഴ്ച അന്ത്യകർമ്മങ്ങളോടെ മൃതദേഹം സംസ്കരിക്കുമെന്ന് ശ്രീദേവിയുടെ കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പവൻഹന്‍സിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം മുംബൈയിലെ ബോണി കപൂറിന്റെ വസതിയിലെത്തിക്കുക. ശനിയാഴ്ച അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് നടപടികൾ പൂര്‍ത്തിയാക്കി ദുബായ് പോലീസ് ബന്ധുക്കൾക്ക് വിട്ടുനല്‍കിയത്.
രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ സെലിബ്രേഷൻസ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് വിലപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് ശവസംസ്കാരം. കുടുംബവിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ശ്രീദേവിയെ ശനിയാഴ്ചയാണ് ഹോട്ടലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടപടികൾ പൂർത്തിയാക്കി വിട്ടുനൽകി
ശ്രീദേവിയുടേത് അബദ്ധത്തിലുണ്ടായ മുങ്ങിമരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. എന്നാൽ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പോലീസ് അറിയിച്ചിരുന്നു. ശ്രീദേവി മരിച്ചത് അബദ്ധത്തിലുള്ള മുങ്ങിമരണം മൂലമാണെന്ന പ്രോസിക്യൂഷൻ റിപ്പോർട്ട് പോലീസ് ശരിവെച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഇതോടെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിലുണ്ടായ മുങ്ങിമരണമാണെന്നെന്നും കേസ് അവസാനിപ്പിച്ചതായും കാണിച്ച് ദുബായ് സർക്കാർ മാധ്യമം ട്വീറ്റ് ചെയ്തിരുന്നു.

മൃതദേഹത്തെ അനുഗമിച്ചു
ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ, ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകൻ അർജുന്‍ കപൂർ, ബോണി കപൂറിന്റെ മരുമകൻ സൗരഭ് മൽഹോത്ര എന്നിവരാണ് ശ്രീദേവിയുടെ മൃതദേഹം എംബാമിംഗ് സെന്റർ വരെ അനുഗമിച്ചത്.

ബാത്ടബ്ബിൽ അബോധാവസ്ഥയിൽ
54കാരിയായ ശ്രീദേവിയെ ജുമൈറ എമിറേറ്റ്സ് ടവറിലെ അപ്പാർട്ട്മെന്റ് ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യം കുടുംബാംഗങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഫോറൻസിക് റിപ്പോർട്ടില്‍ ഹൃദയാഘാതമുണ്ടായതായി പരാമര്‍ശിച്ചിട്ടില്ല.

വിവാഹത്തിന് ദുബായിലേയ്ക്ക്
ബോണി കപൂറിന്റെ മരുകൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി, ഭർത്താവ് ബോണി കപൂർ, ഇളയ മകൾ ഖുഷി എന്നിവർ ദുബായിലേയ്ക് പോയത്. വിവാഹം കഴിഞ്ഞ് ഫെബ്രുവരി 20ന് തന്നെ മകള്‍ക്കൊപ്പം ബോണി കപൂർ മുംബൈയിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ ശ്രീദേവി ദുബായില്‍ തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ശനിയാഴ്ച ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കുന്നതിനായി ബോണി കപൂർ ദുബായിലെത്തിയിരുന്നു. ഇരുവരും ചേർന്ന് ഡിന്നറിന് പോകാനിരിക്കെയാണ് ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞുവീണത്.












Click it and Unblock the Notifications