അർണബ് ഗോസ്വാമിക്ക് ആശ്വാസം, കേസുകൾ സ്‌റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
മുംബൈ: ഏറെ വിവാദമായ വിദ്വേഷ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ആശ്വാസം. അര്‍ണബിന് എതിരെയുളള രണ്ട് കേസുകള്‍ ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയില്‍ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിറകെ നിരവധി എഫ്‌ഐആറുകളാണ് അര്‍ണബിനെതിരെ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
തനിക്കെതിരെ നാഗ്പൂരിലും മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സ്‌റ്റേ ഉത്തരവ്. അര്‍ണബ് സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതായി പ്രഥമൃഷ്ട്യാ വ്യക്തമാകുന്നില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ അന്തിമ വാദം കഴിയുന്നത് വരെ അര്‍ണബിന് എതിരായ പോലീസ് നടപടികളും കോടതി വിലക്കി. നേരത്തെ മുംബൈ പോലീസ് അര്‍ണബിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മുംബൈ പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. കേസ് മുംബൈ പോലീസില്‍ നിന്ന് സിബിഐക്ക് കൈമാറണം എന്നുമുളള അര്‍ണബിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചില്ല. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് നയിച്ച ചര്‍ച്ചയോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം.
കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയെ ചര്‍ച്ചയില്‍ അര്‍ണബ് കടന്നാക്രമിച്ചിരുന്നു. ബാന്ദ്രയിൽ അന്യ സംസ്ഥാന തൊഴിലാളികൾ സംഘടിച്ചതുമായി ബന്ധപ്പെട്ട ചർച്ചയെ കുറിച്ചും പരാതികൾ ഉയർന്നു. അര്‍ണബ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണം ഉണ്ടായി. തുടര്‍ന്ന് നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബിനെതിരെ രംഗത്ത് വന്നിരുന്നു.
കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!
മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കമുളളവർ അര്‍ണബിനെതിരെ നിരവധി പരാതികള്‍ പോലീസിന് നല്‍കി. മഹാരാഷ്ട്രയും ഛത്തീസ്ഗഡും അടക്കമുളള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അര്‍ണബിനെതിരെ കൂടുതലും കേസുകള്‍ എടുത്തിരിക്കുന്നത്. അതിനിടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ച് അര്‍ണബും രംഗത്ത് എത്തുകയുണ്ടായി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച അര്‍ണബിന് കോടതി അറസ്റ്റ് അടക്കമുളള നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കി.
കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!