ഇടതിന്‍റെ ശക്തി വിളിച്ചോതി ബ്രിഗേഡ് റാലി; വോട്ടായി മാറിയിലാല്‍ വന്‍ തിരിച്ചു വരവ്, പക്ഷെ..
കൊല്‍ക്കത്ത: ബ്രിഗേഡ് പരേഡ് മൈതാനത്ത് മഹാറാലി നടത്തിക്കൊണ്ടാണ് ഇടത്-കോൺഗ്രസ്-ഐഎസ്എഫ് സഖ്യം പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ജനപങ്കാളിത്തംകൊണ്ട് വലിയ ശ്രദ്ധ നേടിയ റാലി ബംഗാളില്‍ ഇടതുപക്ഷം സ്വാധീനം തിരിച്ചു പിടിക്കുന്നതിന്‍റെ സൂചനയാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. റാലിയില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരമൊരു രംഗത്തിന് സമീപകാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലെന്നാണ് ലെഫ്റ്റ് ഫ്രണ്ട് ചെയർപേഴ്‌സൺ ബിമൻ ബസു, കോൺഗ്രസ് എംപി ആദിർ ചൗധരി തുടങ്ങിയ മുതിർന്ന നേതാക്കൾ പോലും അഭിപ്രായപ്പെട്ടത്.
എന്നാല്‍ റാലിയെ ഈ ജനപങ്കാളിത്തം നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ ഇടത്-കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യത്തിന് സാധിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന മുന്നണികളെ നേരിട്ടാണ് വിജയം പിടിച്ചെടുക്കേണ്ടത് എന്നത് തന്നെയാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ഫെബ്രുവരിയില്‍ സാമാനമായ രീതിയില്‍ വലിയ റാലി നടത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. ഇതൊരു വലിയ തിരിച്ച് വരവായി വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഏതാനും സീറ്റുകള്‍ നേടാന്‍ കഴിയും എന്നുവരെ വിലയിരുത്തി. എന്നാല്‍ മെയ് 23 ന് ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്‍റെ അക്കൗണ്ടില്‍ എഴുതിചേര്‍ത്തത് പൂജ്യം സീറ്റുകളായിരുന്നു. അന്നത്തെ ഈ ഓര്‍മ്മ ഇടതുപക്ഷത്തേയും ആശങ്കപെടുത്തുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 26 ശതമാനം വോട്ട് ലഭിച്ചെങ്കില്‍ അത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 7.52 ശതമാനം വോട്ടുകൾ മാത്രമായി ചുരങ്ങി. ഇതോടെ ഇടത് വോട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലേക്ക് പോയതായി വിലയിരുത്തപ്പെട്ടു. എങ്ങനെ ഇത് സംബന്ധിച്ചു എന്നുള്ളതില്‍ പല വിശദീകരണവും ഉണ്ട്. റാലികളില്‍ തടിച്ച് കൂടുന്ന ജനം എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നില്ല എന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു.
ഒരിടത്തല്ല. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരാൾ യോഗങ്ങള്‍ നടത്തിയാൽ വോട്ടർമാരുടെ മാനസികാവസ്ഥ മനസ്സിലാക്കാമെന്നാണ് പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രി സുബ്രത മുഖർജി അഭിപ്രായപ്പെടുന്നത്. 1977 ൽ ഇന്ദിരാഗാന്ധി പ്രചാരണത്തിനിറങ്ങിയപ്പോൾ, ജനക്കൂട്ടം ഇതിനേക്കാൾ കൂടുതലായിരുന്നു. പക്ഷേ, ആ വർഷം കോൺഗ്രസിന് ദയനീയമായി തോറ്റ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. എന്നിരുന്നാലും വലിയ ആള്‍ക്കൂട്ടങ്ങളുടെ സ്വാധീനം അദ്ദേഹം നിഷേധിക്കുന്നില്ല, "അതെ, അത്തരം സമ്മേളനങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, അത്തരം റാലികൾക്ക് ജനങ്ങളിലേക്ക് പുതുതായി ഒന്നും ആകർഷിക്കാൻ കഴിയില്ല. "-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവര്‍ത്തകര്‍ പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. എന്നിരുന്നാലും, ഇതിനെ ഒരു സ്ഥിരം പ്രവണതയായി അംഗീകരിക്കാൻ രാഷ്ട്രീയ നിരീക്ഷകൻ ശുഭമോയ് മൈത്ര വിമുഖത കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട 2019 ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ വോട്ട് ചെയ്തു. ടിഎംസിക്കെതിരെ ബിജെപിക്ക് പോരാടാമെന്ന് ചിലർ കരുതി. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
മൂന്ന് വർഷം മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 10.16 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ 2019 ൽ 40.23 ശതമാനം വോട്ടുകൾ ലഭിച്ചു. ടിഎംസിയെ ഒഴിവാക്കാന്‍ ഇടത്പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തു എന്ന വിലയിരുത്തലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതു നേതൃത്വം വളരെ പിന്നിലുമായിരുന്നു. പക്ഷേ, ബ്രിഗേഡ് റാലി കാണിക്കുന്നത് ശക്തിയുടെ പ്രകടനമാണ് ഇടതുപക്ഷത്തിന് ബംഗാളില്‍ ഇപ്പോഴും എത്രമാത്രം ശക്തിയുണ്ട് എന്ന് ഈ ജനക്കൂട്ടം വ്യക്തമാക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂലും പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ഇടതിന്‍റെ ഈ തിരിച്ചുവരും പ്രധാന ഘടകമായേക്കും എന്നതില്‍ സംശയമില്ല.
കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍












Click it and Unblock the Notifications