ബജറ്റ് 2020: വരുന്നു കിസാൻ ട്രെയിൻ... കർഷകർക്കായി എസി ബോഗികൾ; 16 ഇന കർമ പദ്ധതിയുമായി നിർമല
ദില്ലി: കര്‍ഷകരുടെ വരുമാനം 2022 ഓടെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാകുകയെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ.കര്‍ഷകര്‍ക്കായി 16 ഇന കര്‍മ്മ പദ്ധികളും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനായി റെയില്‍വേയുമായി സഹകരിച്ച് കിസാന്‍ റെയില്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. പൊതുസ്വകാര്യ പങ്കാളിത്തതോടെയാകും പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുപോകാനായി ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേകം ശീതീകരിച്ച ബോഗികള്‍ ഒരുക്കും. എളുപ്പത്തില്‍ കേടാകുന്ന പച്ചക്കറികള്‍ ഇടതുവഴി ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും.
കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു. ഡീസലിലും മണ്ണെണ്ണയിലും അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി സോളാർ പമ്പുകൾ വിതരണം ചെയ്യും.20 ലക്ഷം കർഷകർക്ക് ഇത് ലഭ്യമാക്കും. രാജ്യത്ത് 100 ജില്ലകളിൽ ജലദൗര്‍ലഭ്യം നേരിടുന്നതിനായി പദ്ധതികൾ നടപ്പാക്കും.തരിശിടങ്ങളില്‍ സോളാര്‍ പവര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Recommended Video
വ്യോമ മേഖലയുടെ സഹകരണത്തോടെ കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി രൂപം നല്‍കും. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കും. മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്തും. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.