ബുലന്ദ്ശഹര്‍ കലാപം: പശു കശാപ്പിന്റെ പേരിൽ രണ്ട് കുട്ടികളെ അടക്കം പിടികൂടി യോഗിയുടെ പോലീസ്!
ബുലന്ദ്ശഹര്‍: വലിയൊരു കലാപത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍. മനുഷ്യജീവിതങ്ങളേക്കാള്‍ പശുവിന് വില കല്‍പ്പിക്കപ്പെടുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമായും മാറിയിരിക്കുന്നു ഈ ഗ്രാമം. ആസൂത്രിതമായ കലാപശ്രമമാണ് ബുലന്ദ്ശഹറില്‍ നടന്നത് എന്ന് പോലീസ് പറയുന്നു. പശുവധത്തെക്കുറിച്ച് ആകുലപ്പെടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിന്റെ കൊലപാതകത്തെക്കുറിച്ച് ഒരു വാക്ക് പോലുമില്ല പറയാന്‍.
ബജ്രംഗ്ദള്‍ അടക്കമുളള വലതുപക്ഷ മതസംഘടനകളാണ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പ്രതിസ്ഥാനത്തുളളത്. മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെങ്കിലും പശുവിനെ കശാപ്പ് ചെയ്തവര്‍ എന്നാരോപിച്ച് രണ്ട് കുട്ടികളെ അടക്കം ഏഴ് മുസ്ലീംങ്ങളെ യോഗിയുടെ പോലീസ് അറസ്റ്റ് പിടികൂടിയിട്ടുണ്ട്.
വർഗീയത കടന്ന് വരുന്ന വിധം
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അടക്കമുളള സാധാരണക്കാര്‍ താമസിക്കുന്ന ബുലന്ദ്‌ശെഹര്‍ നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന ഗ്രാമമാണ് എന്ന് മുതിര്‍ന്നവര്‍ പറയുന്നു. ദീപാവലിയും ഈദും ഒരുമിച്ച് ആഘോഷിച്ചിരുന്ന, മതത്തിന്റെ പേരില്‍ കലഹങ്ങളൊന്നും ഇല്ലാതിരുന്ന നാട്. എന്നാല്‍ അടുത്തിടെയാണ് ഗ്രാമത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ വ്യാപകമായ മാറ്റം പ്രത്യക്ഷപ്പെട്ടത്. അത് ബജ്രംഗ്ദള്‍ പോലുളള സംഘടനകള്‍ ഗ്രാമത്തിലെ യുവാക്കളില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയതിന് ശേഷമായിരുന്നു.
ആരാണ് യോഗേഷ്
ബുലന്ദ്ശഹര്‍ കലാപത്തിലെ മുഖ്യപ്രതികളിലൊരാളായ യോഗേഷ് രാജ് എന്ന 28കാരന്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. ബംജ്രംഗ്ദളിനും വിശ്വഹിന്ദു പരിഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്ക് ഗ്രാമവാസികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. നാല് വര്‍ഷം മുന്‍പാണ് ജോലി ഉപേക്ഷിച്ച് ഇയാള്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഗ്രാമത്തിലെ ചെറിയ പരിപാടികള്‍ക്ക് വരെ ആളുകളെ സംഘടിപ്പിക്കുന്നത് ഇയാളാണ്.
വിദ്വേഷത്തിന് പണമൊഴുകുന്നു
യോഗേഷിനെ പോലെ തന്നെ തൊഴില്‍രഹിതരായ ചെറുപ്പക്കാരാണ് കലാപശ്രമത്തിന് പ്രതിക്കൂട്ടിലുളള മറ്റുളളവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സംഘടനകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരാകുന്നതോടെ കണക്കില്ലാത്ത പണമാണ് ഇവരുടെ കയ്യിലേക്ക് ഒഴുകിയെത്തുന്നത്. ഓരോ തവണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും വലിയൊരു തുക തലപ്പത്ത് നിന്നും ഇവരെ തേടിയെത്തുന്നു. പരിപാടിയുടെ ചെലവ് കഴിഞ്ഞ് ബാക്കിയുളള പണം ഇവര്‍ക്കുളളതാണ്.
ഇടപെടൽ ഹിന്ദുക്കളോട് മാത്രം
അതുകൊണ്ട് തന്നെ ജോലിക്ക് പോകേണ്ട ആവശ്യമേ വരുന്നില്ല എന്നതാണ് ഇത്തരക്കാര്‍ക്കുളള പ്രലോഭനം. ഹിന്ദുക്കളെ ഉണര്‍ത്തുക എന്നും മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുക എന്നുമാണ് ഇവരുടെ പ്രധാന ജോലി. യോഗേഷ് തന്നെ ഗ്രാമത്തിലെ ഹിന്ദു കുടുംബങ്ങളോട് മാത്രമാണ് ഇടപെട്ടിരുന്നത്. മുസ്ലീംങ്ങളോട് അകലം പാലിക്കാന്‍ ഹിന്ദുക്കളെ ഉപദേശിക്കുകയും ചെയ്യും. ഇവര്‍ക്കാകട്ടെ സ്ഥലത്തെ ഹിന്ദു കുടുബംങ്ങളുടെ വലിയ പിന്തുണയും ലഭിക്കുന്നു.
തൊഴിലില്ലായ്മ അതിഭീകരം
ഉത്തര്‍പ്രദേശ് പോലെ വലുപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും വലുതായ സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിഭീകരമായ അളവിലുള്ള തൊഴിലില്ലായ്മയ്ക്ക് വര്‍ഗീയത വളര്‍ത്തുന്നതില്‍ വലിയ പങ്കാണുളളതെന്ന് ബുലന്ദ്ശഹര്‍ സംഭവം തെളിയിക്കുന്നതാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ കൂടുതലാണ് യുപിയിലെ തൊഴിലില്ലായ്മ എന്നറിയുക. ജോലിയും കൂലിയുമില്ലാത്ത യുവാക്കളെ നിലനിര്‍ത്തുക എന്നത് വര്‍ഗീയ സംഘടനകള്‍ക്ക് അവരുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവുമാണ്.
7 പേർക്കെതിരെ കേസ്
ഒരു വശത്ത് കലാപശ്രമം നടത്തിയവര്‍ പോലീസ് പിടിയിലാകാതെ രക്ഷപ്പെടുമ്പോള്‍ മറുവശത്ത് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് കുട്ടികളെ അടക്കമാണ് യുപി പോലീസ് പിടികൂടിയിരിക്കുന്നത്. കലാപത്തിന് കാരണമായ കരിമ്പ് പാടത്ത് പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ 7 മുസ്ലീംങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ 12ഉം 11ഉം വയസ്സുളള രണ്ട് കുട്ടികളുമുണ്ട്.
പ്രതികളാക്കിയത് കുട്ടികളെ അടക്കം
കലാപശ്രമത്തിന് പ്രതിസ്ഥാനത്തുളള യോഗേഷ് രാജ് നല്‍കിയ പരാതി പ്രകാരമാണ് പോലീസ് നടപടി. പോലീസ് പിടികൂടിയിട്ടുളള ആളുകളില്‍ പലരും ഈ ഗ്രാമത്തില്‍ താമിസിക്കുന്നവര്‍ പോലുമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ക്ക് അറിയുന്നവര്‍ പോലുമല്ല പലരും. സംഭവം നടക്കുമ്പോള്‍ നാട്ടിലേ ഇല്ലാത്തവരാണ് പ്രതികളായിരിക്കുന്നത്. പോലീസ് ഒരു ലിസ്റ്റുമായി ഗ്രാമത്തില്‍ എത്തുകയും കുട്ടികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.