ബുർഖ ഉപയോഗിക്കുന്നത് തീവ്രവാദികൾ... രാക്ഷസന്റെ പിൻഗാമികൾ, ബുർഖ നിരോധിക്കണമെന്ന് ബിജെപി മന്ത്രി!
ലഖ്നൗ: മതത്തെ വികാരപ്പെടുത്തുന്ന വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി രംഗത്ത്. മുസ്ലീം സ്ത്രീകളുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ബിജെപി മന്ത്രി നടത്തിയിരിക്കുന്നത്. മുസ്‍ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖ നിരോധിക്കണമെന്നാണ് ഉത്തർപ്പദേശ് മന്ത്രി രഘുരാജ് സിങ് പറഞ്ഞത്. ആഗ്രയിലെ ഷാജാമൽ പ്രദേശത്ത് സിഎഎയ്‌ക്കെതിരെ നടക്കുന്ന സ്ത്രീകളുടെ പ്രതിഷേധത്തെ സൂചിപ്പിച്ചായിരുന്നു ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവന.
തീവ്രവാദികൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാനാണ് ബുർഖ ധരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അറേബ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ബുർഖ ധരിക്കുന്നത് ഇന്ത്യൻ ആചാരമല്ലെന്നും, ഇന്ത്യയിൽ ഹബുർഖ ധരിക്കുന്നത് നിരോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ശ്രീലങ്ക പോലും ബുര്‍ഖ നിരോധിച്ചു എന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

രാക്ഷസന്റെ പിൻഗാമികൾ
അവർ മുഖം മറയ്ക്കുന്നതിനു കാരണം രാമ സഹോദരനായ ലക്ഷ്മണൻ അവരുടെ ചെവിയും മൂക്കും മുറിക്കുമെന്നതിനാലാണ്. അവർ രാക്ഷസന്റെ പിൻഗാമികളായതിനാലാണ് ബുർഖ ധരിക്കുന്നത്. പിശാചുക്കളുടെ പിൻഗാമികൾക്കു മാത്രമേ ബുർഖ ധരിക്കാൻ സാധിക്കൂ. ഒരു സാധാരണ വ്യക്തിക്കു ബുർഖ ധരിക്കാൻ കഴിയില്ല. തീവ്രവാദികൾ ബുർഖ ധരിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിനാൽ ബുർഖയ്ക്കു നിരോധനം ഏർപ്പെടുത്തണമെന്ന് ഞാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്മൂലനം ചെയ്യണം, ഒന്നിച്ച് നിൽക്കണം
ഗുണ്ടകളെ ഉന്മൂലനം ചെയ്യാൻ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഹിന്ദു പുരാണം അനുസരിച്ച് ലക്ഷ്മണനാണ് ശൂർപ്പണകയുടെ മൂക്കും ചെവിയും മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'യുവാക്കൾ പ്രധാനമന്ത്രിയെ അടിക്കും 'എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി രൂക്ഷ വിമർശവും മന്ത്രി നടത്തി. മോദിയും യോഗി ആദിത്യനാഥും രാജ്യത്തിന്റെ പ്രതിരൂപങ്ങളാണെന്നും അത്തരം പ്രസ്താവനകള്‍ ആരും സഹിക്കില്ലെന്നും മന്ത്രി രഘുരാജ് സിങ് പറഞ്ഞു.

പച്ചയ്ക്ക് കൊളുത്തും...
ഇത് ആദ്യമായല്ല രഘുരാജ് സിങ് വിദ്വേഷ പരാമർശവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ പച്ചയ്ക്ക് കൊളുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിമയത്തെ അനുകൂലിച്ച് അലിഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രഘുരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്.

പ്രതിഷേധിക്കുന്നത് ഒരു ശതമാനം ആളുകൾ
'ഒരു ശതമാനം ആളുകൾ മാത്രമാണ് സിഎഎയെ എതിർക്കുന്നത്. അവർ ഇന്ത്യയിൽ കഴിഞ്ഞുകൊണ്ട്, നമ്മുടെ നികുതിപ്പണം തിന്നുകൊണ്ട് നേതാക്കൾക്കെതിരെ 'മുർദാബാദ്' മുദ്രാവാക്യം വിളിക്കുകയാണ്. ഈ രാജ്യം എല്ലാ മതവിശ്വാസികൾക്കുമുള്ളതാണ്. പക്ഷേ, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാനാകില്ല.' എന്നാണ് ബിജെപി മന്ത്രിയുടെ വാദം. ഇന്ത്യയുടെ ആദ്യ പ്രധാമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ബിജെപി മന്ത്രി അപമാനിച്ചിരുന്നു. നെഹ്റുവിന്റെ ജാതി എന്തായിരുന്നുവെന്നും, കുടുംബമില്ലെന്നുമായിരുന്നു പരിഹാസം.












Click it and Unblock the Notifications