ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ അഞ്ചിന്; ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി
ദില്ലി: രാജ്യത്തെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗുജറാത്ത്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർ വിജയിച്ചതോടെ ഒഴിവു വന്ന സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 18ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ജൂലൈ 9ന് മുമ്പായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായിരുന്ന സ്മൃതി ഇറാനിയും അമിത് ഷായും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാനത്ത് ഒഴിവ് വന്നത്. ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേ ദിവസം നടത്തണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് ഒരേ ദിവസം തിരഞ്ഞെടുപ്പ് നടന്നാൽ ഒരു സീറ്റിൽ കോൺഗ്രസിന് വിജയിക്കാനാകും. ഒരേ ദിവസം നടന്നില്ലെങ്കിൽ സഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്ക് രണ്ട് സീറ്റിലും വിജയിക്കാനാകും.
നിലവിൽ ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും രണ്ട് ഒഴിവുകളും പ്രത്യേകം പ്രത്യേകം പരിഗണിക്കുമെന്നും പ്രത്യേക വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബീഹാറിലെ രാജ്യസഭാംഗമായിരുന്ന രവിശങ്കർ പ്രസാദ് പാട്ന സാഹിബ് മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്.












Click it and Unblock the Notifications