ലഡാകിലും സിയാച്ചിനിലുമുളള ജവാന്മാർക്ക് നിലവാരമുളള വസ്ത്രവും ഭക്ഷണവും ഇല്ല, സിഎജി റിപ്പോർട്ട്!
ദില്ലി: അതിശൈത്യമുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ആവശ്യത്തിനുളള വസ്ത്രങ്ങളോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റ് മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് സൈനികരുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന വിവരങ്ങളുളളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിയാച്ചിന്‍ പോലെ കൊടും തണുപ്പുളള പ്രദേശങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് ശൈത്യത്തെ അതിജീവിക്കാന്‍ തക്ക ഗുണമേന്മയുളള വസ്ത്രങ്ങളുും ബൂട്ടുകളും ഭക്ഷണവും വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.

ബൂട്ടും കോട്ടുമില്ല
ലഡാക്ക്, സിയാച്ചിന്‍, ദോക്ലാം പോലുളള അതിശൈത്യ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികര്‍ക്ക് ആവശ്യമുളള ബൂട്ടുകള്‍, കണ്ണടകള്‍, തണുപ്പിനെ അതിജീവിക്കാനുളള വസ്ത്രങ്ങള്‍, ആവശ്യമായ മറ്റുപകരണങ്ങള്‍ എന്നിവ വേണ്ടത്ര ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ സൈന്യത്തെ കുറ്റപ്പെടുത്തുന്നത്. മൈനസ് 55 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ബൂട്ടുകളുടെ ദൗര്‍ലബ്യം കാരണം നവംബർ 2015നും സെപ്റ്റംബർ 2016നും ഇടയിൽ സൈനികര്‍ക്ക് പഴയ ബൂട്ടുകള്‍ തന്നെ പുതുക്കി ഉപയോഗിക്കേണ്ടി വന്നു.

ഗുണനിലവാരമില്ലാത്തവ
മഞ്ഞില്‍ ഉപയോഗിക്കുന്ന തരം 750 കണ്ണടകളുടെ കുറവാണുളളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികര്‍ ഉപയോഗിക്കുന്നത് കരാറില്‍ പറയുന്നത് പോലുളള ഗുണനിലവാരമുളള തോള്‍ സഞ്ചികള്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 7.74 കോടി അധികം മുടക്കി സൈനികര്‍ക്ക് വേണ്ടി വാങ്ങിയ 31,779 സ്ലീപ്പിംഗ് ബാഗുകളും നിലവാരമില്ലാത്തവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തണുപ്പിനെ ചെറുക്കാനാവില്ല
അതിശൈത്യ മേഖലയില്‍ ഉപയോഗിക്കുന്ന ഫേസ് മാസ്‌കുകളും ഗുണനിലവാരം കുറഞ്ഞവയാണ്. പര്‍വ്വതാരോഹണത്തിനുളള ഉപകരണങ്ങള്‍, തണുപ്പിനെ ചെറുക്കുന്ന പ്രത്യേക വസ്ത്രങ്ങള്‍ എന്നിവ സൈന്യത്തിന് വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. പകരം ശൈത്യകാലത്തല്ലാതെ ഉപയോഗിക്കുന്ന തരം വസ്ത്രങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പോഷകാഹാരത്തിലും കുറവ്
അതിശൈത്യ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് കുറഞ്ഞ അളവിലുളള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഈ മേഖലകളില്‍ ആവശ്യമുളളത് ഉയർന്ന പോഷക നിരക്കുളള ഭക്ഷണമാണ്. ഇതിന് അധിക പണം ആവശ്യവുമാണ്. വേണ്ടത്ര അളവിലുളള പോഷകാഹാരം സൈനികര്‍ക്ക് ലഭിക്കുന്നില്ല എന്നത് അവരുടെ ആരോഗ്യത്തേയും കായിക ക്ഷമതയേയും ബാധിക്കുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അന്വേഷണവും നടപടിയും വേണം
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സിഎജി ആവശ്യപ്പെടുന്നു. സൈനികാസ്ഥാനത്തെ ശേഖരത്തിലാണ് കുറവുളളതെന്നും അതുടനെ പരിഹരിക്കുമെന്നും ഫീൽഡിലുളള സൈനികർക്ക് പ്രശ്മില്ലെന്നുമാണ് ഇതേക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുളള പ്രതികരണം. 1999ലെ കാര്‍ഗില്‍ റിവ്യു കമ്മിറ്റി നിര്‍ദേശിച്ച ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ വൈകുന്നതില്‍ സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു.












Click it and Unblock the Notifications