പരീക്ഷയെഴുതാൻ ഹിജാബ് ധരിച്ചെത്തി; കർണാടകയിൽ വീണ്ടും വാക്പോര്
ബംഗളൂരു; കർണ്ണാടകത്തിൽ വീണ്ടും തല ഉയർത്തി ഹിജാബ് വിവാദം. സംസ്ഥാനത്ത് ബോർഡ് പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും വിവാദങ്ങൾ തലപൊക്കുന്നത്. ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞു എന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ശേഷം ഹിജാബ് മാറ്റിയതിന് ശേഷമാണ് കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്.
പരീക്ഷ എഴുതാൻ എത്തുന്നവർക്ക് യൂണിഫോം നിർബന്ധമാണെന്നും ഹിജാബ് അനുവദിക്കില്ലെന്നും ആണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇത് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. വിവാദം നില നിൽക്കേ ഉഡുപ്പി അടക്കമുള്ള തീരമഖലകളിലും മുസ്ലീം ജനസംഖ്യ കൂടുതൽ ഉള്ള പ്രദേശങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്കൂളുകൾക്ക് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഈ അധ്യായന വർഷം എട്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ നാലര ലക്ഷത്തോളം പെൺകുട്ടികളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ഹിജാബ് വിഷയത്തിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതെ ഇരുന്നാൽ അവർക്ക് രണ്ടാമത് പരീക്ഷ എവുതാൻ അവസരം നൽകില്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഹിജാബ് നിരോധനത്തിൽ കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. വിധി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഹർജിയിൽ ഹിജാബ് മതാചാരത്തിൻറെ ഭാഗമാണെന്നും ഒഴിവാക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡിന് പുറമെ സമസ്തയും കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
നേരത്തെ ഉഡുപ്പിയിലാണ് ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബിനെ എതിർത്തുകൊണ്ട് ഒരു സംഘം വിദ്യാർത്ഥികൾ കാവി ഷോൾ അണിഞ്ഞ് സ്കൂളുകളിൽ എത്താൻ തുടങ്ങി. ഇതേതുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘർഷമുണ്ടായി. പിന്നീട് ഇവിടങ്ങളിൽ ഹിജാബും കാവി ഷോളും നിരോധിക്കുകയായിരുന്നു. സംഘർഷങ്ങളെ തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരുന്നു.












Click it and Unblock the Notifications