കേരളത്തിന് 6 ലക്ഷം കോടി കടമെന്നത് വ്യാജമെന്ന് തെളിഞ്ഞു, വിഡി സതീശൻ മാപ്പ് പറയണമെന്ന് കെഎൻ ബാലഗോപാൽ
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് എതിരെ മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന് 6 ലക്ഷം കോടി കടമുണ്ട് എന്ന് വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ് കൊണ്ടിരുന്നത് വ്യാജമായിരുന്നുവെന്ന് ധവളപത്രത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണമെന്ന് കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നന്ദി അറിയിക്കുന്നു. കേരളത്തിന്റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി "പ്രതിപക്ഷ നേതാവ് വി ഡി സതീശൻ" ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല.
ഇന്ന് "മുഖ്യമന്ത്രി വി ഡി സതീശൻ" നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിത്. ഇതു കൂടാതെ, സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം,പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണ്. ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക് വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം'', കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യുഡിഎഫ് സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ധവളപത്രമെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
എംവി ഗോവിന്ദന്റെ പ്രതികരണം: '' നുണകളുടെ പെരുമഴക്കാലം തീർത്ത യുഡിഎഫിന് ഒടുവിൽ ചില സത്യങ്ങൾ സമ്മതിക്കേണ്ടിവന്നു എന്നതാണ് അവർതന്നെ നിയമസഭയിൽവെച്ച ധവളപത്രത്തിലൂടെ സംഭവിച്ചത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ് സർക്കാർ കാലാവധി ഒഴിയുമ്പോൾ 2025-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിലെ നീക്കിയിരിപ്പായി ഉണ്ടായിരുന്നുവെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
"പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം. കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. പൊതുമേഖലയിൽ പരിഷ്കരണമെന്ന പേരിൽ സ്വകാര്യവത്കരണത്തിനുള്ള നീക്കവും ധവളപത്രത്തിലൂടെ ലക്ഷ്യമിടുകയാണ് അവർ. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം മുതൽ കുടിവെള്ളം, വൈദ്യുതി, തുടങ്ങിയവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത് അവസാനിപ്പിക്കൽ ഉൾപ്പടെ നിർദേശിക്കുന്നതാണ് ഇൗ ധവളപത്രം.
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുത്ത സ്ഥാനത്താണ് യുഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണ നയവുമായി രംഗത്തുവരുന്നത്. കേരളത്തിന്റെ അടിസ്ഥാനവികസനരംഗത്ത് വിപ്ലവകരമായ കുതിപ്പ് സാധ്യമാക്കിയ കിഫ്ബിയെ പൊളിച്ചെഴുതണമെന്ന നിർദേശവുമുണ്ട്. അതേസമയം, സി ആൻഡ് എജിക്ക് പോലും നൽകാതെ, സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തുനിന്നുള്ള കക്ഷികൾക്ക് കൈമാറിയതിലൂടെ ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ഗുരുതരമായ ലംഘനം കൂടിയാണ് യുഡിഎഫ് സർക്കാർ നടത്തിയിരിക്കുന്നത്''.














Click it and Unblock the Notifications