കോവിഡിന് മരുന്നുണ്ടാക്കാം.. പക്ഷെ ഈ വിഡ്ഢിത്തരത്തിനോ?; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പാക്കാന‍് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ചടങ്ങ് രാജ്യത്തുടനീളം വിപുലമായ രീതിയില്‍ തന്നെ നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, തുടങ്ങി രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായി നിരവധിയാളുകള്‍ ദീപം ഐക്യ ദീപം കെളിയിക്കലില്‍ പങ്കാളിയായി.
ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപം തെളിയിച്ചത്. ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും പല ഉത്തരന്ത്യന്‍ നഗരങ്ങളിലും ഇതിന് നേര്‍വിപരീതമായ കാര്യമാണ് കാണാന്‍ കഴിഞ്ഞത്. ആളുകള്‍ വീടിന് പുറത്തിറങ്ങി പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും ആഘോഷിച്ചു. ഇത്തരം പ്രവര്‍ത്തി ചെയ്തവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹര്‍ഭജന്‍ സിങ് ഉള്‍പ്പടേയുള്ള ക്രിക്കറ്റ് താരങ്ങള്‍.

ജയ്പൂരില്‍
പടക്കം പൊട്ടിക്കുന്നതിനിടെ രാജ്സ്ഥാനിലെ ജയ്പൂരില്‍ ഒരു കെട്ടിടത്തിന് തീ പിടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ശാലിനി നഗറില്‍ നടന്ന തീപിടുത്തത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും അധികൃതര്‍ അറിയിച്ചതായും മാഹിം പ്രതാപ് സിങ് ട്വിറ്ററിൽ കുറിച്ചിരുന്നു.

എങ്ങനെ രക്ഷപ്പെടും
ജയ്പൂരിലെ ഈ അപകടത്തിന്‍റെ വീഡിയോ പങ്കുവെച്ചാണ് ഹര്‍ഭജന്‍ സിങും വിമര്‍ശനം ഉന്നയിക്കുന്നത്. കൊറോണ വൈറസിന്‍റെ പിടിയില്‍ നിന്നും നാം രക്ഷപ്പെട്ടാലും വിഡ്‍ഢിത്തങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ദീപം തെളിക്കുന്ന ചിത്രങ്ങള്‍ ഹര്‍ഭജന്‍ സിംഗ് പങ്കുവെച്ചിരുന്നു.

വിമര്‍ശനം
അതേസമയം. ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഹര്‍ഭജന്‍ സിങിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വ്യാജ വീഡിയോ ആണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതിനെ തെളിവ് സഹിതം തള്ളിക്കൊണ്ട് മറു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയും ഹര്‍ഭജനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അശ്വിന്‍
ഇത് പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള സമയമല്ലെന്നും എല്ലാവരും വീടുകള്‍ക്കുള്ളിലാണ് കഴിയേണ്ടതെന്നുമായിരുന്നു ഗൗതം ഗംഭീറിന്‍റെ പ്രതികരണം. ' 'എന്റെ അത്ഭുതം അതല്ല. ഈ ആളുകള്‍ക്കെല്ലാം എവിടെനിന്നാണ് പടക്കം ലഭിച്ചത്. മാത്രമല്ല, ഇതൊക്കെ അവര്‍ എപ്പോള്‍ വാങ്ങിയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്'- എന്നായിരുന്നു അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയുടെ ആഹ്വാനം
വീടുകളില്‍ നിന്ന് ദീപം തെളിയിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെങ്കില്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ആളുകള്‍ പടക്കം പൊട്ടിക്കുന്നതിന്‍റെയും കൂട്ടം ചേര്‍ന്ന് ദീപം കൊളുത്തുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ബോളിവുഡ് നടി സോം കപൂര്‍ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി തുടങ്ങിയവരെല്ലാം ദില്ലിയില്‍ ജനങ്ങൾ തെരുവിലിറങ്ങി പടക്കം പൊട്ടിക്കുന്നതിന്‍റെയും പന്തം കൊളുത്തി റാലിയായി പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
Recommended Video

അപകടം
മുംബൈ, കൊൽക്കത്ത, ഗുഡ്ഗാവ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെല്ലാം ആളുകള്‍ ഇത്തരത്തില്‍ കൂട്ടമായി പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആളുകള്‍ കൂട്ടമായി തെരുവിലിറങ്ങി ദീപം തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത്. ഇത് ചിലയിടങ്ങളില്‍ അപകടത്തിനും ഇടയാക്കി. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications