വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ പങ്കാളികള്‍ ഒരുമിച്ച് കഴിയുന്ന ലിവ്-ഇന്‍ ബന്ധത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ല എന്നാണ് കോടതി പറഞ്ഞത്.
ലിവ്-ഇന്‍ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ 25കാരിയായിരുന്നു ഹര്‍ജിക്കാരി. വേര്‍പിരിഞ്ഞ ബന്ധത്തില്‍ താന്‍ ഗര്‍ഭിണി ആണെന്നു ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി വേണം എന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഈ മാസം 18 ന് യുവതി ഗര്‍ഭിണിയായിട്ട് 24 ആഴ്ച തികയും. ഈ സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്.

വെള്ളിയാഴ്ചയായിരുന്നു കേസില്‍ ദില്ലി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2021 ല്‍ രാജ്യത്ത് ഭേദഗതി വരുത്തിയ മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമ പ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. ഇതില്‍ വിവാഹിതരല്ലാത്ത സ്ത്രീകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ല എന്നാണ് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിലാണ് താന്‍ കഴിഞ്ഞിരുന്നതെന്നും ഇതിലൂടെ ഗര്‍ഭിണിയാവുകയും ചെയ്തു എന്നായിരുന്നു ഹര്‍ജിക്കാരി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പങ്കാളി തന്നെ വിവാഹം കഴിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം.

2021ല്‍ ആണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമങ്ങള്‍ പരിഷ്‌കരിച്ചത്. പ്രത്യേക കേസുകളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി വര്‍ദ്ധിപ്പിക്കാന്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമങ്ങള്‍ പരിഷ്‌കരിച്ചത്. ലൈംഗികാതിക്രമം/ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭകാലത്ത് വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചനം നേടിയവര്‍, ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് ഗര്‍ഭച്ഛിദ്ര കാലയളവ് വര്‍ദ്ധിപ്പിച്ചത്.

മാനസികരോഗമുള്ള സ്ത്രീകള്‍, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ക്ക് കാരണം ആയേക്കാവുന്ന ഗര്‍ഭസ്ഥ ശിശു, തുടങ്ങിയ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിയമപ്രകാരം 24 ആഴ്ചകളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കും. ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ച ആയാണ് ഉയര്‍ത്തിയത്. കുട്ടിയുടെയോ അമ്മയുടെയോ ജീവന്‍ അപകടത്തില്‍ ആകുന്ന സാഹചര്യത്തില്‍ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കൂ.

ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. പ്രത്യേക കേസുകളില്‍ ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീകള്‍ നടത്തുന്ന അഭ്യര്‍ത്ഥനകള്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യുകയും അഭ്യര്‍ത്ഥന ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനം സ്വീകരക്കുകയും വേണം. ഇത്തരം കേസുകളില്‍ ഗര്‍ഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേക്ക് കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്താം.

എല്ലാ സുരക്ഷയോടും ആണ് ഗര്‍ഭഛിദ്രം നടക്കുന്നതെന്ന് ബോര്‍ഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിര്‍ദേശിക്കുന്നു. 24 ആഴ്ചയ്ക്ക് മുകളിലേക്കുള്ള ഗര്‍ഭഛിദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.












Click it and Unblock the Notifications