ലുക്ക് ഔട്ട് നോട്ടീസിനെതിരെ കാർത്തി ചിദംബരം ഹൈക്കോടതിയിൽ; ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി!!
ചെന്നൈ: മുൻകേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം സിബിഐ നല്‍കിയ ലുക്കൗട്ട് നോട്ടീസിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കാര്‍ത്തിയുടെ ഹര്‍ജിയില്‍ വാദംകേട്ട കോടതി വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഫെമ നിയമലംഘനക്കേസിലാണ് കാർത്തി ചിദംബരത്തിന് സിബിഐ ലുക്കൗട്ട് നോട്ടീസ് നൽകിയത്.
കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. അതേസമയം ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമ ലംഘനക്കേസില്‍ സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് കാര്‍ത്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്‍ന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ മാധ്യമ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ കാര്‍ത്തി ചിദംബരത്തിനെ വിളിപ്പിച്ചിരുന്നു.
എന്നാല്‍, സിബിഐക്ക് മുമ്പില്‍ ഹാജരാകാതെ കാര്‍ത്തി നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാര്‍ത്തിയുടെ വസതികളിലും സ്ഥാപനങ്ങളിലും സി.ബി.ഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ കാര്‍ത്തി വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഈ ആരോപണത്തിന് പിതാവ് ചിദംബരമായിരുന്നു മറുപടി പറഞ്ഞത്. കാർത്തി രാജ്യത്ത് ഉണ്ടെന്നും എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ചിദംബരം പറഞ്ഞത്.