അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ ഒരു മാർക്ക് നഷ്ടമാകില്ലായിരുന്നു; പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരി
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ തിളങ്ങിയത് പെൺകുട്ടികളാണ്. 499 മാർക്കോടെ രണ്ട് പേർ ഒന്നാം റാങ്ക് പങ്കിട്ടു. ഹൻസിക ശുക്ലയും കരിഷ്മ അറോറയുമാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹിന്ദുസ്ഥാനി വോക്കൽ എന്നീ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും സ്വന്തമാക്കിയ ഹൻസികയ്ക്ക് ഇംഗ്ലീഷിനാണ് ഒരു മാർക്ക് നഷ്ടമായത്. പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി പ്രത്യേക ട്യൂഷനോ കോച്ചിംഗുകളെയോ ആശ്രയിച്ചിട്ടില്ലെന്ന് ഹൻസിക പറയുന്നു. സ്വയം പഠിച്ച് സ്വന്തമാക്കിയതാണ് ഈ നേട്ടം.

പരീക്ഷ തയാറെടുപ്പിനായി സമൂഹമാധ്യമങ്ങളെ അകറ്റി നിർത്തിയിരുന്നെങ്കിലും ഇടയ്ക്ക് ചിലപ്പോൾ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയോ ഗെയിം കളിക്കുകയോ ചെയ്തിരുന്നു. തന്റെ ഒരു മാർക്ക് നഷ്ടത്തിന്റെ കാരണം ഇങ്ങനെ പാഴായി പോയ സമയമാണെന്നാണ് ഈ 17കാരി പറയുന്നത്.
ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ തുടർപഠനം നടത്തണമെന്നാണ് ഹൻസികയുടെ ആഗ്രഹം. ഐഎഎസ്, അല്ലെങ്കിൽ ഐഎഫ്എസ് നേടി രാജ്യത്തെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹൻസിക പറയുന്നു. മാതാപിതാക്കൾക്കാണ് ഹൻസിക തന്റെ വിജയം സമ്മാനിക്കുന്നത്. ദില്ലി കോളേജിലെ അസിസിറ്റന്റ് പ്രൊഫസറാണ് ഹൻസികയുടെ അമ്മ.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 83.4 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മേഖലാ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഒന്നാമതെത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications