കൊവിഡ് വ്യാപനം: കേരളത്തിനും മഹാരാഷ്ട്രയ്ക്കും കേന്ദ്രത്തിന്റെ പ്രത്യേക നിർദ്ദേശം, രാത്രികാല കർഫ്യു
ദില്ലി: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ദിവസം തുടര്‍ച്ചയായി 40,000 ത്തിലധികം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍, കോവിഡ് -19 കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ പരിഗണിക്കാന്‍ കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കോവിഡ് -19 ന്റെ വ്യാപനം പരിശോധിക്കുന്നതിനായി കേരളത്തിലെയും മഹാരാഷ്ട്രയിലെയും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യാഴാഴ്ച അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

അണുബാധ വര്‍ദ്ധിക്കുന്നത് തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്ന് അജയ് ഭല്ല നിരീക്ഷിച്ചു. സമ്പര്‍ക്കം കണ്ടെത്തല്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍, ഉചിതമായ കൊവിഡ് പെരുമാറ്റം തുടങ്ങിയ നടപടികളിലൂടെ ഉയര്‍ന്ന അണുബാധയുള്ള ഭൂമിശാസ്ത്രപരമായ മേഖലകളില്‍ മതിയായ ഇടപെടല്‍ ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
വാക്‌സിനേഷന്‍ ഡ്രൈവുകള്‍ തുടരണമെന്നും അവര്‍ക്ക് കൂടുതല്‍ വാക്‌സിനുകള്‍ ആവശ്യമാണെങ്കില്‍, അത് സാധ്യമായ അളവില്‍ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസത്തിന്റെ മധ്യത്തില്‍ കേസുകള്‍ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ 25,166 ആയി എത്തിയിരുന്നു, പക്ഷേ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്, കേരളത്തില്‍ ഓണം ആഘോഷം നടന്ന സാഹചര്യവും കേന്ദ്രം വിലയിരുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 44,658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 30000 കൂടുതല്‍ കേസുകള്‍ കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതുവരെ ഇന്ത്യയില്‍ 32.6 മില്യണ്‍ ജനങ്ങള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ കൊവിഡ് വ്യാപനം ആശങ്കയുണര്‍ത്തുന്നതാണ്. കഴിഞ്ഞ ഒരാഴ്ചകളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 60 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 16 ശതമാനത്തോളം കേസുകളും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറയുന്നത്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. ഐ.സി.എം.ആര്‍. നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ഒഴിവാക്കിയ വാരാന്ത്യ ലോക്ക് ഡൗണ്‍ നാളെ മുതല്‍ കേരളത്തില്‍ പുനരാരംഭിക്കുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് വാരാന്ത്യ ലോക്ക് ഡൗണിന് ഉണ്ടാകുക. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജുലൈ ഒന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,49,947 ആയി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 97.56 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 64 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ ഇത് 2.19 ശതമാനമാണ്. 509 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications