ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍; ഓരെ സർവീസിലും 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി
ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ നിയന്ത്രണം ഏർപ്പെടുത്തിയ ആഭ്യന്തര സർവീസുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 65 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ ഒരു വിമാനത്തിൽ ഒരേ സമയം യാത്ര ചെയ്യാന്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
നിലവിൽ ആഭ്യന്തര വിമാന സര്‍വ്വീസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇളവുകൾ നൽകുന്നതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. ജൂലൈ 31 വരെയാണ് ഈ ഉത്തരവ് നിലനില്‍ക്കുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടായതോടെ പല സംസ്ഥാനങ്ങളും ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യാത്രക്കാരുടെ എണ്ണവും ഉയർത്തിയിട്ടുള്ളത്. രണ്ടാംതരംഗത്തിന് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി കുറഞ്ഞിരുന്നു. ഇതോടെ 2021 ജൂൺ 1 മുതൽ വിമാന കമ്പനികൾക്ക് അനുവദിച്ച യാത്രക്കാരുടെ എണ്ണം 80 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വെട്ടിക്കുറിച്ചിട്ടുള്ളത്.

നിലവില്‍ രാജ്യത്ത് പ്രതിദിനം ഒന്നരലക്ഷത്തോളം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകളെ ആശ്രയിച്ച് വരുന്നത്. ഇളവുകള്‍ ലഭ്യമാകുന്നതോടെ പ്രതിദിന ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications