‘അത്തരമൊരു നിർദ്ദേശമില്ല’ ഇന്ത്യയിൽ രണ്ട് കുട്ടി നയം കൊണ്ടുവരില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ദില്ലി: ജനസംഖ്യാ നിയന്ത്രണത്തിന് ദേശീയ തലത്തിൽ നിയമം കൊണ്ടുവരാൻ നീക്കമില്ലെന്ന് കേന്ദ്രസർക്കാർ. ബിജെപി അധികാരത്തിലിരിക്കുന്ന യുപി, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ നയം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതിനിടെയാണ് രണ്ട് കുട്ടി നയം നടപ്പിലാക്കാൻ നീക്കമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയിൽ രണ്ട് കുട്ടി നയം നിർബന്ധമാക്കില്ലെന്നും ഇത് രാജ്യത്ത് നടപ്പിലാക്കില്ലെന്നും നേരത്തെ 2020ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 11നാണ് ഉത്തർപ്രദേശ് സർക്കാർ ജനസംഖ്യാ നയം പുറത്തിറക്കിയത്. സംസ്ഥാനത്തെ ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന ത്തിന്റെ സുസ്ഥിര വികസനത്തിന് ഇത് അനിവാര്യമാണെന്നും ബിൽ പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
ഈ ബിൽ അനുസരിച്ച് സർക്കാർ സർവീസിലുള്ളവർ രണ്ട് തങ്ങളുടെ പ്രമോഷൻ, ഇൻസെന്റീവ് എന്നിവ ഉറപ്പാക്കാൻ കുട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്നാണ് ചട്ടം. ഇത് ജീവനക്കാരുടെ പ്രൊവിഡന്റിന്റെ വിഹിതം വർധിപ്പിക്കുമെന്നും നയത്തിൽ പറയുന്നു. സർക്കാർ ഭവന പദ്ധതികളിലും ഇവർക്ക് പരിഗണന ലഭിക്കുമെന്നും ബില്ലിൽ പറയുന്നു.
സർക്കാർ ജോലിയില്ലാത്ത ദമ്പതികൾക്ക് കറണ്ട് ബിൽ, വാട്ടർ ബിൽ, വീട്ട് നികുതി, ഹോം ലോൺ എന്നിവയിലാണ് ഇളവ് ലഭിക്കുക. നിയമം നടപ്പിലാക്കിയാൽ സർക്കാർ ഉദ്യോഗസ്ഥർ, ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ എന്നിവർ ഈ നയം ലംഘിക്കില്ലെന്ന് കാണിച്ച് സത്യവാങ്മൂലവും സമർപ്പിക്കേണ്ടതായി വരും. റേഷൻ കാർഡുകളും നാല് യൂണിറ്റുകൾക്ക് വേണ്ടി പരിമിതപ്പെടുത്തും.
ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ 1.37 ബില്യൺ ജനങ്ങളാണുള്ളത്. 2027 ആകുമ്പോഴേക്കും ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഒറ്റക്കുട്ടി നയം തിരുത്തി 2016 മുതൽ രണ്ട് കുട്ടികൾ വരെയാക്കി ചൈന ഉയർത്തിയിരുന്നു. പെട്ടെന്ന് പ്രായമാകുന്ന ജനസംഖ്യയെ ഭയന്നുകൊണ്ടാണ് ചൈന ഈ വർഷം വിവാഹം കഴിക്കുന്നവർക്ക് മൂന്ന് കുട്ടികൾ വരെ ആവാമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. 1950ന് ശേഷം ചൈനയിലെ ജനസംഖ്യാ വളർച്ച മന്ദഗതിയിലാണ് നടക്കുന്നത്. 1980ൽ ഡെങ് ഷിയാപിംഗാണ് രാജ്യത്ത് കൊണ്ടുവന്നത്.
Recommended Video
നോ ഐഡിയ... എല്ലാം അവിടെ ചെന്നാലറിയാം... നമ്പര് 3 താരം ഹനാന് പുറപ്പെടും മുമ്പ് പറയുന്നു