ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം; പരിമിതികളുണ്ടെന്ന് സുപ്രീംകോടതി, ബുധനാഴ്ച പരിഗണിക്കും
ദില്ലി: കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ തിടുക്കത്തില്‍ ഇടപെടാതെ സുപ്രീംകോടതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എങ്കിലും കോടതിക്ക് ചില പരിമിതികളുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
ഹൈക്കോടതിയില്‍ നടന്നത്
ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് സുധാകര്‍ സമാനമായ ഹര്‍ജി പരിഗണിച്ച വേളയില്‍ ശക്തമായ നടപടി വേണമെന്ന് ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റ ഉത്തരവിറങ്ങുകയാണ് ചെയ്തത്.
ഏപ്രില്‍ 13ലേക്ക് മാറ്റി
തൊട്ടടുത്ത ദിവസം ദില്ലി ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുകയും കേന്ദ്രസര്‍ക്കാരിന് പ്രതികരണം അറിയിക്കാന്‍ നാലാഴ്ച സമയം അനുവദിക്കുകയും ചെയ്തു. മാത്രമല്ല, കേസ് ഏപ്രില്‍ 13ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് സമാനമായ കേസ് സുപ്രീംകോടതി പരിഗണിച്ചത്.
പരിമിതിയുണ്ടെന്ന് സുപ്രീംകോടതി
ഹര്‍ഷ് മന്ദറിന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. എന്നാല്‍ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടപ്പോഴാണ് കോടതി പരിമിതയുണ്ടെന്ന് സൂചിപ്പിച്ചത്.
ദിവസവും അഞ്ച് പേര്‍ കൊല്ലപ്പെടുന്നു
ദിവസവും അഞ്ച് പേര്‍ കൊല്ലപ്പെടുന്നതാണ് സാഹചര്യമെന്നും അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. സമാധാനം തങ്ങളും ആഗ്രഹിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ തങ്ങളുടെ അധികാരങ്ങള്‍ക്ക് പരിധിയുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തടുക്കാന്‍ കോടതിക്ക് സാധിക്കില്ല
ഒന്നിനേയും തടുക്കാന്‍ കോടതിക്ക് സാധിക്കില്ല. സംഭവിച്ച ശേഷം ഇടപെടാന്‍ കഴിയും. ക്രമസമാധാനം നിലനില്‍ക്കാനുള്ള ഉത്തരവുകള്‍ ഇറക്കാം. എല്ലാത്തിനും ഉത്തരവാദി കോടതിയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ദില്ലിയില്‍ നടന്നത്
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന് ശേഷമാണ് ദില്ലിയില്‍ കലാപം ആളിപ്പടര്‍ന്നത്. മൂന്ന് ദിവസം നീണ്ട അക്രമങ്ങള്‍ക്കിടെ 45 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലാണ്. നിസാര പരിക്കുള്ളവര്‍ അതിലേറെ വരും.
നിയമപരമായ നീക്കം
തുടര്‍ന്നാണ് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ജസ്റ്റിസുമാരായ എസ് മുരളീധര്‍, തല്‍വന്ത് സിങ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ദില്ലി പോലീസിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു.
വീഡിയോ കോടതി മുറിയില്‍
വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ തങ്ങള്‍ കണ്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കോടതി മുറിയില്‍ നാല് ബിജെപി നേതാക്കളുടെയും പ്രസംഗങ്ങള്‍ കേള്‍പ്പിക്കുകയായിരുന്നു. എല്ലാ ചാനലുകളും സംപ്രേഷണം ചെയ്ത പ്രസംഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
രാത്രി പത്ത് മണിയോടെ
ശക്തമായ നടപടി വേണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ ദില്ലി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദേശം നല്‍കിയ ദിവസം രാത്രി പത്ത് മണിയോടെ ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം
തൊട്ടടുത്ത ദിവസം ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. പോലീസിന്റെ വാദം അംഗീകരിച്ച കോടതി കേസ് ഏപ്രില്‍ 13ലേക്ക് മാറ്റി. മാത്രമല്ല, കേന്ദ്രത്തിന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
Recommended Video
ശക്തമായ പ്രതിഷേധം
ദില്ലി പോലീസിനെതിരെ ശക്തമായ നിലപാടെടുത്ത എസ് മുരളീധറിനെ സ്ഥലംമാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നാല്‍ നേരത്തെയുള്ള തീരുമാനമാണിതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
നിര്‍ഭയ കേസ് പ്രതിയുടെ തിരുത്തല്‍ ഹര്‍ജി തള്ളി; ചൊവ്വാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റുമോ?