ഒരു ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രിയാകാൻ കാരണം നെഹ്റു, മോദിയെ പരിഹസിച്ച് ശശി തരൂർ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു ചായവില്‍പ്പനക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വരെ എത്താന്‍ സാധിച്ചുവെങ്കില്‍ അതിന് കാരണം ഈ രാജ്യത്തിന്റെ സാമൂഹ്യഘടന രൂപകല്‍പ്പന ചെയ്ത നെഹ്‌റുവാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി ദില്ലിയില്‍ നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ശശി തരൂര്‍ മോദിക്ക് നേരെ പരിഹാസം ഉതിര്‍ത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കാതെ നെഹ്‌റുവിനെ ഇകഴ്ത്തിക്കാട്ടാനും ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ക്കുളള മറുപടി കൂടിയാണ് തരൂരിന്റെ വാക്കുകള്‍. മറ്റ് പല രാജ്യങ്ങളിലേയും നേതാക്കന്മാര്‍ ഏകാധിപത്യത്തിലേക്ക് കടന്നപ്പോഴും നെഹ്‌റു ആ കുരുക്കിലേക്ക് പെട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
നെഹ്‌റു തന്റെ പിന്‍ഗാമിയായി മകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന തരത്തില്‍ ബിജെപി ആരോപണം ഉന്നയിക്കുന്നതിനേയും തരൂര്‍ വിമര്‍ശിച്ചു. നെഹ്‌റു ഒരിക്കല്‍ പോലും ഒരാളെയും തന്റെ പിന്‍ഗാമിയാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. നെഹ്‌റു നമ്മുടെ ജനാധിപത്യ സംവിധാനത്തെ പരിപോഷിപ്പിച്ചത് കൊണ്ടാണ് ഇന്ന് നമുക്ക് പ്രധാനമന്ത്രിയായി ഒരു ചായക്കച്ചവടക്കാരനുളളതെന്നാണ് തരൂര്‍ പറഞ്ഞത്. ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ ഏറ്റവും വലിയ പദവിയിലേക്കും ഉയര്‍ന്ന് വരാന്‍ ഇന്ന് സാധിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications