ബിജെപിക്ക് വീണ്ടും തിരിച്ചടി; ചന്ദൻ മിത്ര പാർട്ടി വിട്ടു, തൃണമൂലിലെക്കെന്ന് അഭ്യൂഹം!
ദില്ലി: മുതിർന്ന ബിജെപി നേതാവ് ചന്ദൻ മിത്ര ബിജെപിയിൽ നിന്ന് രാജിവെച്ചു. താൻ ഇനി ഏത് പാർട്ടിയിൽ ചേരണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചന്ദൻ മിത്ര ജൂലൈ 21ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബുധനാഴ്ചയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് ചന്ദൻ മിത്ര രാജിക്കത്ത് നൽകിയത്. നാമനിർദേശത്തിലൂടെ 2003 ആഗസ്ത് മുതൽ 2009 വരെ രാജ്യസഭ എംപിയായ ചന്ദൻ മിത്ര 2010ൽ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016ലാണ് അദ്ദേഹത്തിന്റെ കാലാവധി തീർന്നത്. ദി പയനീറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദൻ മിത്ര. പാർട്ടിക്കകത്ത് എൽ.കെ. അദ്വാനിയുടെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന ചന്ദൻ മിത്ര രണ്ടു തവണ രാജ്യസഭ എംപിയായിട്ടുള്ളത്.
അദ്ദേഹം രാജി സമര്‍പ്പിച്ചുവെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ ബി.ജെ.പി ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. മെയില്‍ നടന്ന കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത പരാജയം പാര്‍ട്ടി അര്‍ഹിച്ചതാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി പാര്‍ട്ടി ഇവിടെ ഒന്നും ചെയ്തില്ലെന്നും മിത്ര കുറ്റപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വരുന്നതോടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും മിത്ര പ്രതികരിച്ചിരുന്നു. ദില്ലിയിലെ വൃത്തങ്ങളില്‍ ബിജെപിയുടെ പ്രമുഖ മുഖമായിരുന്ന ചന്ദന്‍ മിത്ര നിര്‍ണായകമായ പല വിഷയങ്ങളിലും പാര്‍ട്ടിക്ക് താങ്ങായിരുന്നു.












Click it and Unblock the Notifications