ചന്ദ്രയാന്‍-3: അശോക സ്തംഭം പതിഞ്ഞ് ചന്ദ്രന്റെ മണ്ണ്; റോവർ സഞ്ചാരം തുടങ്ങി, ചിത്രങ്ങള്‍ ഉടന്‍ വരും
ചന്ദ്രയാന്‍-3 ദൗത്യത്തിലെ മറ്റൊരു നിർണായ ഘട്ടം കൂടി പിന്നിട്ട് ഇന്ത്യ. പ്രഗ്യാന്‍ റോവർ ചന്ദ്രോപരിതലത്തിലേക്ക് വിജയകരമായി ഇറങ്ങി. വിക്രം ലാന്‍ഡറിന് ഉള്ളിലെ റാംപ് തുറന്ന് റോവർ പുറത്തിറങ്ങാനുള്ള പ്രവർത്തനങ്ങള്‍ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ പൂർത്തിയായത്. രാഷ്ട്രപിത ദ്രൗപദി മുർമ്മുവാണ് ഈ വിജയ നിമിഷത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
'വിക്രം-ലാൻഡറിനുള്ളിൽ നിന്ന് പ്രഗ്യാൻ-റോവർ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആർഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. വിക്രം ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം ചന്ദ്രയാൻ 3 ന്റെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തി. പ്രഗ്യാൻ കരസ്ഥമാക്കുന്ന വിവരങ്ങള്‍ക്കും വിശകലനങ്ങള്‍ക്കമായി എന്റെ സഹ പൗരന്മാർക്കും ശാസ്ത്രജ്ഞർക്കും ഒപ്പം ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്' എന്നാണ് രാഷ്ട്രപതി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ചന്ദ്രയാൻ 3 ന്റെ ചന്ദ്രനിലിറങ്ങിയതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ ബുധനാഴ്ച ചരിത്രം രചിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിൽ ചന്ദ്രയാൻ 2 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിൽ പരാജയപ്പെട്ട് ഏകദേശം നാല് വർഷത്തിന് ശേഷമാണ് നിർണായക ദൗത്യത്തിന്റെ മഹത്തായ വിജയം.
ആദ്യം ലാന്‍ഡർ, പിന്നാലെ റോവറും
ലാന്‍ഡർ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് റോവർ പുറത്തിറങ്ങിയിരിക്കുന്നത്. ലാൻഡർ ഇറങ്ങുന്നതിനിടെ പകർത്തിയ ചിത്രങ്ങളും ഇറങ്ങിയ പ്രതലത്തിന്റെ ചിത്രവും ചന്ദ്രയാൻ-3 പങ്കുവെച്ചിട്ടുണ്ട്. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, അതായത് ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്ത് വിവരങ്ങള്‍ തേടും.
പുറത്തിറങ്ങിയ റോവര്‍ വിക്രം ലാന്‍ഡറിന്റേയും വിക്രം ലാന്‍ഡര്‍ റോവറിന്റെയും ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കും. അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാവും പ്രജ്ഞാന്‍ റോവറിന്റെ യാത്ര. റോവറിന്റെ ചക്രങ്ങളില്‍ ഈ ചിഹ്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രനിലെ ജല സാന്നിധ്യം സംബന്ധിച്ച വിവര ശേഖരണമാവും റോവറിന്റെ മുഖ്യ ലക്ഷ്യം.
റോവറിന് അകത്ത് എന്തെല്ലാം
26 കിലോഗ്രാം മാത്രമാണ് റോവറിന്റെ ഭാരം. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍. പൂർണ്ണമായി സൗരോർജ്ജത്തില്‍ മാത്രമാണ് റോവറും ലാന്‍ഡറും പ്രവർത്തിക്കുന്നത്. ലാന്‍ഡറിലേക്ക് ലഭിക്കുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍-2 ഓർബിറ്റർ വഴിയായിരിക്കും ഭൂമിയിലേക്ക് എത്തുക.
ലാന്‍ഡറിനുള്ളില്‍
ലാന്‍ഡറിലും വിവര ശേഖരണത്തിനായുള്ള ഉപകരണങ്ങളുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിധ്യം പടിക്കാനുള്ള RAMBHA (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ChaSTE (Chandra's Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങള്‍ പടിക്കാനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications