ചിദംബരത്തിന്റെ വീട്ടിലെ റെയ്ഡ് കേന്ദ്രത്തിന്റെ നാടകം? സുപ്രീംകോടതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ...
ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ സംബന്ധിച്ചുള്ള ഹർജി പത്താം നമ്പർ കോടതിയിലേക്ക് കൈമാറിയതായിരുന്നു ജഡ്ജിമാരെ പ്രകോപിപ്പിച്ചത്.
ദില്ലി: സുപ്രീംകോടതിയെ നാടകീയ രംഗങ്ങളായിരുന്ന കഴിഞ്ഞദിവസത്തെ പ്രധാനവാർത്ത. പരമോന്നത നീതിപീഠത്തിൽ പ്രശ്നങ്ങൾ ഗുരുതരമാണെന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പരസ്യ പ്രതിഷേധമറിയിച്ചത് ചരിത്രത്തിലാദ്യത്തെ സംഭവമായിരുന്നു.
ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ സംബന്ധിച്ചുള്ള ഹർജി പത്താം നമ്പർ കോടതിയിലേക്ക് കൈമാറിയതായിരുന്നു ജഡ്ജിമാരെ പ്രകോപിപ്പിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടക്കം പ്രതിപട്ടികയിലുണ്ടായിരുന്ന വ്യാജ ഏറ്റമുട്ടൽ കേസിൽ ജസ്റ്റിസ് ബിഎച്ച് ലോയ ആയിരുന്നു വാദം കേട്ടിരുന്നത്.

അമിത് ഷാ...
അമിത് ഷാ പ്രതി പട്ടികയിലുള്ള കേസിൽ വാദം പുരോഗമിക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ഇതിനു പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. അന്നുതൊട്ടേ ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങളുയർന്നിരുന്നു.

പത്താം നമ്പർ കോടതിയിലേക്ക്...
ജസ്റ്റിസ് ബിഎച്ച് ലോയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പത്താം നമ്പർ കോടതിയിലേക്ക് കൈമാറാനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ഈ സംഭവം തന്നെയായിരുന്നു ജഡ്ജിമാരുടെ കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിന് പിന്നിലെ യഥാർത്ഥ കാരണം. ഗൗരവേറിയ കേസ് പത്താം നമ്പർ കോടതിയിലേക്ക് കൈമാറിയത് മുതിർന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ചു.

സംശയത്തിൽ...
കഴിഞ്ഞദിവസത്തെ സംഭവത്തിൽ കേന്ദ്രസർക്കാരിന് നേരെയും ആരോപണങ്ങളുയർന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയുടെ പലനടപടികളും ബിജെപി താൽപ്പര്യത്തിന് വഴങ്ങുന്നുവോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. ഇതോടൊപ്പം ഒരിടവേളയ്ക്ക് ശേഷം വ്യാജഏറ്റുമുട്ടൽ കേസും ബിഎച്ച് ലോയുടെ മരണവുമെല്ലാം ചർച്ചയിൽ നിറഞ്ഞുനിന്നതും ബിജെപിയെ പ്രതിരോധത്തിലാക്കി.

കേന്ദ്രം...
അമിത് ഷാ പ്രതി പട്ടികയിലുള്ള വ്യാജ ഏറ്റമുട്ടൽ കേസ് ചർച്ചകളിൽ സജീവമായതിന് തൊട്ടടുത്ത ദിവസം തന്നെയാണ് മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നത്. പി ചിദംബരത്തിന്റെ മകൾ ഉൾപ്പെട്ട എയർസെൽ മാക്സിസ് കേസുമായി ബന്ധപ്പെട്ടായിരുന്നു എൻഫോഴ്സ്മെന്റ് റെയ്ഡ്.

പ്രതികരണം...
എന്നാൽ മകനെതിരായ സെർച്ച് വാറന്റ് ഉപയോഗിച്ച് തന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെതിരെ പി ചിദംബരം ശക്തമായി പ്രതികരിച്ചു. ഇത് നിയമവിരുദ്ധമാണെന്നും, എന്തിനായിരുന്നു റെയ്ഡെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ സംഭവം തന്നെയാണ് ഇപ്പോൾ മറ്റചില സംശയങ്ങളിലേക്കും വിരൽചൂണ്ടുന്നത്.

ബിജെപി നീക്കം...
സുപ്രീകോടതിയിലെ പ്രശ്നത്തോട് അനുബന്ധിച്ച് ജസ്റ്റിസ് ബിഎച്ച് ലോയുടെ മരണവും വ്യാജ ഏറ്റുമുട്ടൽ കേസും ചർച്ചാവിഷയമായത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതി പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ വേണ്ടിയായിരുന്നു ചിദംബരത്തിന്റെ വീട്ടിലെ റെയ്ഡെന്നാണ് പലരുടെയും സംശയം. മകനെതിരായ കേസിൽ ചിദംബരത്തിന്റെ വീട്ടിൽ തിടുക്കത്തിൽ റെയ്ഡ് നടത്തിയത് തന്നെയാണ് ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.












Click it and Unblock the Notifications