ചിദംബരം അപ്പനല്ല, പൊന്നപ്പനാണ്; മകന്‍ കാര്‍ത്തിക്ക് വേണ്ടി ചെയ്തത്... അഴിയെണ്ണും?
തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണെന്ന് ചിദംബരം പറഞ്ഞു.
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തിയുടെയും വസതികളില്‍ സിബിഐ റെയ്ഡ് തുടരവെ ചിദംബരം മുമ്പ് മകന് വേണ്ടി നടത്തിയ രഹസ്യ നീക്കങ്ങള്‍ പുറത്തുവരുന്നു. കേന്ദ്രസര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ മകന്റെ ബിസിനസ് ഇടപാടുകള്‍ക്ക് വേണ്ടി ചിദംബരം അധികാരം ദുര്‍വിനിയോഗിച്ചുവെന്നാണ് ആരോപണം.
മകന്റെ ബിസിനസ് വളര്‍ത്താന്‍ വേണ്ടി വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡി (എഫ്‌ഐപിബി) ന്റെ അനുമതി ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി അനുവദിച്ചുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്‍ക്കാർ തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നുവെന്ന് ചിദംബരം: തമിഴ്നാട്ടില്‍ വ്യാപക റെയ്ഡ്
അപകട ശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍
കാര്‍ത്തിക്ക് വിദേശ ഫണ്ടുകള്‍
പിതാവ് ധനമന്ത്രിയായിരുന്നപ്പോഴാണ് മകന്‍ കാര്‍ത്തിക്ക് നിരവധി വിദേശ ഫണ്ടുകള്‍ ലഭിച്ചത്. അതിന് വേണ്ടി ചിദംബരം നിമയവിരുദ്ധമായി ഇടപെട്ടുവെന്നാണ് സ്വാമിയുടെ ആരോപണം. ഇത്തരത്തില്‍ മകന് വേണ്ടി നടത്തിയ ഇടപാടിന്റെ രേഖകള്‍ ലഭിക്കാന്‍ വേണ്ടിയാണ് സിബിഐ റെയ്ഡ്.
കാര്‍ത്തിക്ക് 21 വിദേശ ബാങ്ക് അക്കൗണ്ടുകള്‍
വിദേശത്ത് കാര്‍ത്തിക്ക് 21 നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. വിവിധ രാജ്യങ്ങളിലായി സ്വത്തുക്കലും വീടുകളും വാങ്ങിയിട്ടുണ്ട് കാര്‍ത്തി. ഇതെല്ലാം ചിദംബരത്തതിന്റെ മൗനാനുവാദത്തോടെയും സഹായത്തോടെയും ആയിരുന്നുവെന്ന് സ്വാമി പറയുന്നു.
18 രാജ്യങ്ങളില്‍ പണമിടപാടുകള്‍
18 രാജ്യങ്ങളില്‍ വെളിപ്പെടുത്താത്ത പണമിടപാടുകള്‍ കാര്‍ത്തി നടത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇതെല്ലാം. റെയ്ഡ് എന്താണ് ഇത്ര വൈകിയത് എന്നാണ് താന്‍ നോക്കുന്നത്. ഒടുവില്‍ അന്വേഷണ സംഘം പണി തുടങ്ങിയിരിക്കുന്നു-സ്വാമി പറഞ്ഞു.
ചിദംബരത്തിന്റെ ജന്മനാട്ടിലും റെയ്ഡ്
ചെന്നൈയില്‍ വിവിധ ഭാഗങ്ങളില്‍ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലും ചൊവ്വാഴ്ച രാവിലെ മുതല്‍ സിബിഐ റെയ്ഡ് നടത്തുകയാണ്. ചിദംബരത്തിന്റെ ജന്‍മനാടായ കരൈകുടിയില്‍ വരെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
14 ഇടത്ത് ഒരേ സമയം റെയ്ഡ്
ചെന്നൈയില്‍ 14 ഇടത്ത് ഒരേ സമയമായിരുന്നു റെയ്ഡ്. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയാണ് കാര്‍ത്തി. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിട്ടുണ്ട്. മകന്റെ സ്ഥാപനം വഴി മാധ്യമസ്ഥാപനത്തിന് വിദേശ ഫണ്ട് ലഭിക്കാന്‍ ചിദംബരം അവസരം ഒരുക്കിയെന്നും ആരോപണമുണ്ട്.
കേന്ദ്രം വേട്ടയാടുന്നുവെന്ന് ചിദംബരം
തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. തന്നെ നിശബ്ദനാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. വിമര്‍ശിക്കുന്നവരെയെല്ലാം ഒതുക്കുക എന്നതാണ് കേന്ദ്രത്തിന്റെ നയം. താന്‍ നിശബ്ദനാകില്ലെന്നും എഴുത്തും പ്രസംഗവും തുടരുമെന്നും ചിദംബരം പറഞ്ഞു.
കേന്ദ്രത്തിന്റെ നിശിത വിമര്‍ശകന്‍
അതേസമയം, ബിജെപി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിര്‍ശിച്ചിരുന്ന വ്യക്തിയാണ് ചിദംബരം. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നോട്ട് നിരോധനത്തെയും അദ്ദേഹം തുറന്നെതിര്‍ത്തിരുന്നു. ഇതിലുള്ള പക തീര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു.
കാര്‍ത്തിക്ക് ഇഡി നോട്ടീസ്
തെറ്റിദ്ധാരണ പരത്താനും മാധ്യമ ശ്രദ്ധ നേടാനുമാണ് റെയ്‌ഡെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേന്ദ്രത്തിന്റെത് തരംതാണ കളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. കാര്‍ത്തിയുടെ വീടുകളില്‍ മുമ്പും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.