അയോധ്യ കേസ്: ഒക്ടോബർ 18നകം എല്ലാ വാദങ്ങളും പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് ചീഫ് ജസ്റ്റിസ്
ദില്ലി: അയോധ്യ കേസിൽ ഒക്ടോബർ 18നകം എല്ലാ വാദങ്ങളും പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. കേസിലെ എല്ലാ കക്ഷികൾക്കും അവരവരുടെ വാദം പൂർത്തിയാക്കാൻ പത്തര ദിവസം കൂടിയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളിൽ കേസിൽ വിധി പറയാനാൽ കോടതിയുടേത് അത്ഭുത നേട്ടമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ വരുന്ന നവംബറിൽ രഞ്ജൻ ഗോഗോയിയുടെ കാലാവധി അവസാനിക്കുകയാണ്. ഇതിന് മുമ്പ് അയോധ്യ കേസിൽ വിധി പറയുമെന്നാണ് കരുതുന്നത്.
ഒക്ടോബർ 18വരെ സമയപരിധി നിശ്ചയിച്ചപ്പോൾ ഒരാഴ്ചത്തെ ദീപാവലി അവധി കൂടി കണക്കിലെടുത്ത് വാദങ്ങൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. അയോധ്യ ഭൂമി തർക്ക കേസിൽ വാദം എത്രയും വേഗം പൂർത്തിയാക്കുന്നതിനായി ശനിയാഴ്ചയും പ്രവർത്തിക്കാൻ തയ്യാറാണെന്ന് കേസ് പരിഗണിക്കുന്ന ബെഞ്ച് വാഗ്ദാനം ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യാ കേസിൽ വാദം കേൾക്കുന്നത്.

നവംബർ 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നത്. ഇതിന് മുമ്പായി വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.. വാദങ്ങൾ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മധ്യസ്ഥ ചർച്ചകളെ സ്വാഗതം ചെയ്യുന്നതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബന്ധപ്പെട്ടവർക്ക് മധ്യസ്ഥതയിലൂടെ സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്താൻ സ്വാതന്ത്രമുണ്ടെന്നും കോടതിക്ക് മുമ്പാകെ ഒത്തുതീർപ്പ് നടപ്പിലാക്കാമെന്നും ചീഫ് ജസ്റ്റിസ് വിശദമാക്കി.
അയോധ്യ കേസിലെ മധ്യസ്ഥ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് സുപ്രീം കോടതി ദൈനം ദിന അടിസ്ഥാനത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് ആറാം തീയതിയാണ് നടപടി ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് എസ് എ ബോബ്ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്എ നസീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. കേസിൽ ഇതുവരെ 32 ദിവസങ്ങളാണ് വാദം കേട്ടത്.












Click it and Unblock the Notifications