പാങ്കോങ് തടാകത്തിന് മുകളിലൂടെ ചൈന പുതിയ പാലം നിർമ്മിക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
ഡൽഹി: കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാംഗോങ് ത്സോ തടാകത്തിന് ചുറ്റുമായി ചൈന കൈവശം വച്ചിരിക്കുന്ന പ്രദേശത്ത് പുതിയ പാലം നിർമ്മിക്കുന്നതായി സൂചന. പാലം പണി പൂർത്തിയാകുന്നതോടെ പ്രദേശത്ത് സൈനികരെ വേഗത്തിൽ അണിനിരത്താൻ ചൈനക്ക് സാധിക്കും. സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഇന്ത്യ അറിയുന്നത്. പ്രദേശത്തെ വലിയ രണ്ടാമത്തെ പാലമാണിത് എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന.
നിലവിൽ കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശത്ത് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇതിനിടെയാണ് ചൈനീസ് പട്ടാളത്തിന് അനുകൂലമായ ഈ നടപടി. പുതിയ നിർമ്മാണത്തെക്കുറിച്ച് ഇന്ത്യൻ പ്രതിനിധികളുടെ പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല. പ്രദേശത്തെ തർക്കങ്ങളെ തുടർന്ന് ഇവിടെ സൈന്യത്തിന് ശക്തി പകരുന്ന നടപടികൾ ചൈന തുടർച്ചയായി സ്വീകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ നിർമ്മാണങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അടുത്തിലെ പ്രദേശത്ത് ചൈന ഒരു പാലം പണിത് പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പാലം ഇപ്പോൾ പണിതുകൊണ്ട് ഇരിക്കുന്നത്. ഇതിന് സമാനമായി ഇന്ത്യയും അതിർത്തികളിൽ പാലങ്ങളും റോഡുകളും തുരങ്കങ്ങളും നിർമ്മിക്കുന്നുണ്ട്.
യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് (എൽഎസി) 20 കിലോമീറ്ററിലധികം ദൂരത്താണ് പുതിയ പാലം നിർമിക്കുന്നത്. തടാകത്തിന് കുറുകെ ഇരുവശത്തുനിന്നും ഒരേസമയം പാലം പണിയുന്നുണ്ടെന്ന സൂചനയാണ് ചിത്രങ്ങൾ തരുന്നത്. എൽഎസിയിലെ ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജിയോസ്പേഷ്യൽ ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമൺ ആണ് ചൈനയുടെ പുതിയ നിർമ്മാണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ടത്. "ആദ്യത്തേതിന് സമാന്തരമായി ഒരു വലിയ പാലം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. തടാകത്തിന് മുകളിലൂടെയുള്ള സൈന്യത്തിന്റെ സഞ്ചാരത്തെ പിന്തുണയ്ക്കുക എന്നതാണ് നിർമ്മാണത്തിന്റെ സാധ്യത." എന്ന വാചകത്തോടെ ട്വിറ്ററിലാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
2020 മെയ് 4-5 തീയതികളിൽ ആണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ടായത്. തർക്കത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ഇതുവരെ 15 റൗണ്ട് സൈനിക ചർച്ചകൾ നടത്തി. ചർച്ചകളുടെ ഫലമായി പാങ്കോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിലും ഗോഗ്ര പ്രദേശത്തും കഴിഞ്ഞ വർഷം ഇരുവിഭാഗവും വേർപിരിയൽ പ്രക്രിയ പൂർത്തിയാക്കിയിരുന്നു. നിലവിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഓരോ ഭാഗത്തും 50,000 മുതൽ 60,000 വരെ സൈനികരുണ്ട്.
Recommended Video