ലഡാക്കിൽ പ്രധാനമന്ത്രിയുടെ താക്കീത്, മറുപടിയുമായി ചൈന, ആരോപണം അടിസ്ഥാനരഹിതം
ദില്ലി: അപ്രതീക്ഷിതമായ ലഡാക്ക് സന്ദര്‍ശനത്തിലൂടെ സൈനികര്‍ക്ക് ആത്മവിശ്വാസം പകരുകയും ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കുകയും ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി വികസിപ്പിക്കലിന്റെ കാലം കഴിഞ്ഞുവെന്നും ഇത് വികസനത്തിന്റെ കാലമാണ് എന്നുമാണ് പ്രധാനമന്ത്രി ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വ്യക്തമാക്കിയത്. രാജ്യവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ചരിത്രത്തിലുളളതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ചൈന രംഗത്ത് വന്നിരിക്കുകയാണ്.
അതിര്‍ത്തി വിപുലീകരണം എന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാന രഹിതമാണ് എന്നാണ് ചൈനീസ് എംബസ്സി വക്താവ് ജി റോംഗ് പ്രതികരിച്ചിരിക്കുന്നത്. ചൈന അതിര്‍ത്തി പങ്കിടുന്ന പതിനാല് രാജ്യങ്ങളില്‍ 12 എണ്ണവുമായും ചര്‍ച്ചകളിലൂടെയാണ് അതിര്‍ത്തി വേര്‍തിരിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ സൗഹാര്‍ദപരമായ സഹകരണത്തിനുളള വേദിയാക്കുകയാണ് ചൈന ചെയ്യുന്നത് എന്നും എംബസ്സി വക്താവ് പ്രതികരിച്ചു.

Recommended Video
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് തൊട്ട് പിറകേയും ചൈന പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തിലുളള നീക്കങ്ങള്‍ ഉണ്ടാകരുത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഉളള ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയും പ്രശ്പരിഹാരത്തിന് ശ്രമിക്കുകയാണ്. ഈ സമയത്ത് സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തില്‍ ആരും പ്രവര്‍ത്തിക്കരുത് എന്നാണ് ചൈനീസ് വക്താവ് പ്രതികരിച്ചത്.
അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ സൈനിക മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ലഡാക്കിലെ മലനിരകളേക്കാളും ഉയരത്തിലാണ് സൈനികരുടെ ധീരതയെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. നമ്മുടെ സൈന്യത്തിന്റെ കയ്യില്‍ രാജ്യം സുരക്ഷിതമാണെന്നാണ് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications