രാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനം ചൊടിപ്പിച്ചു: ഇന്ത്യയ്ക്കെതിരെ വാളെടുത്ത് ചൈന
ഇറ്റാനഗര്‍: ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന്‍റെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന. രാം നാഥ് കോവിന്ദിന്‍റെ സന്ദര്‍ശനത്തെ നിര്‍ണായക നിമിഷമെന്ന് വിശേഷിപ്പിച്ച ചൈന ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി പ്രശ്നത്തിലും അരുണാചല്‍ വിഷയത്തിലും ചൈന നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ നേതാക്കളുടെ നീക്കത്തെ എതിര്‍ക്കുന്നതായും വിദേശകാര്യ വക്താവ് ലു കാങ്ങ് പ്രതിദിന മാധ്യമ വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തങ്ങളുടെ അധീനതയിലുള്ള പ്രദേശമെന്ന് അരുണാചലിനെ വിശേഷിപ്പിക്കുന്ന ചൈന തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരുതരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ചൈന തുറന്നടിച്ചു. ഞായറാഴ്ചയായിരുന്നു രാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനം. നേരത്തെ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍റെ ടിബറ്റ് സന്ദര്‍ശനത്തിന് മുന്നോടിയായും ഇത്തരത്തില്‍ ചൈന ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചൈന ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ നേതാക്കളുടെ നീക്കങ്ങള്‍ നേരത്തെയും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അരുണാചലിലെ പുതിയ നിയമസഭാ മന്തിരം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു കോവിന്ദ് അരുണാചലിലെത്തിയത്. വികസനകാര്യത്തില്‍ ഇന്ത്യ- ചൈന ബന്ധം പ്രധാനപ്പെട്ട നിലയിലാണെന്നും ഇതിനെ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പ്രതീക്ഷിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കുന്നു.
72 ദിവസം നീണ്ടുനിന്ന ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇന്ത്യ- ചൈന പ്രതിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അതിർത്തി മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തിരുന്നു. ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചതോടെയാണ് 72 ദിവസം നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കത്തിന് തിരികൊളുത്തിയത്.












Click it and Unblock the Notifications